New Update
കട്ടപ്പന ∙ ശബരിമല വിധിയില്‍ വിവാദ പരാമര്‍ശവുമായി മന്ത്രി എം എം മണി. ശബരിമലയിൽ പണ്ട് വേണ്ടപ്പെട്ടവരുടെ സ്ത്രീകൾ കയറി മെഴുകിയിട്ടുണ്ടെന്നും രാജാവും രാജ്ഞിയും ഉള്‍പ്പെടെ പലരും പോയിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍ . അയോധ്യ വിധിയെയും മന്ത്രി വിമര്‍ശിക്കുന്നുണ്ട്.
‘‘അയോധ്യ വിധി തന്നെ വേദനിപ്പിച്ചു. പണ്ട് അവിടെ അമ്പലം ഉണ്ടായിരുന്നു എന്നതിന് തെളിവില്ല. 1992ൽ പള്ളി പൊളിച്ചത് ഗുരുതരമായ തെറ്റാണ്.
അവസാനം കോടതി വിധി വന്നപ്പോൾ അത് അവർക്ക് കൊടുത്തേക്ക് എന്ന രീതിയിലായി. രാഷ്ട്രീയക്കാരനായിട്ട് താൻ ഇങ്ങനൊന്നും പറയാൻ പാടില്ലാത്തതാണ്. ഇതു പറയാതെ ശവത്തെപ്പോലെ ജീവിച്ചിരുന്നിട്ടു കാര്യമില്ല. ഭരണഘടനാ ബെഞ്ചിന്റെ വിധി കേട്ടപ്പോഴേ മറ്റെല്ലാവരും സ്വാഗതം ചെയ്‌തെങ്കിലും തങ്ങൾ സ്വാഗതം ചെയ്തിട്ടില്ല.
ശബരിമല വിഷയത്തിൽ വിധി വന്നപ്പോഴും എല്ലാവരും സ്വാഗതം ചെയ്തു. പാവം ഞങ്ങൾ പെട്ടുപോയി. സ്ത്രീക്കും പുരുഷനും തുല്യത വേണ്ടെന്നു പറഞ്ഞിട്ട് ഞങ്ങൾ പിന്നെ പാർട്ടി പിരിച്ചുവിടേണ്ടി വരുമായിരുന്നു.
ശബരിമലയിൽ പണ്ട് വേണ്ടപ്പെട്ടവരുടെ സ്ത്രീകൾ കയറി മെഴുകിയിട്ടുണ്ട്. രാജാവും രാജ്ഞിയും പലരും പോയിട്ടുണ്ട്. മുൻപ് ജസ്റ്റിസ് പണിപൂർണന്റെ വിധി വന്നപ്പോൾ അന്നത്തെ നായനാർ സർക്കാർ അപ്പീലിനൊന്നും പോയിട്ടില്ല.
അദ്ദേഹം ശബരിമലയിലെ സ്വാമിയായതിനാൽ ഭരണഘടനയൊന്നും നോക്കാതെയാണ് 10 മുതൽ 50 വയസു വരെയുള്ള സ്ത്രീകൾ പോകേണ്ടെന്നു പറഞ്ഞത്. ഇപ്പോഴത്തെ വിധിയിൽ കോടതി ഉറച്ചു നിന്നിട്ടില്ല. ഇനി ഏഴംഗ ബഞ്ചിനു വിട്ടിരിക്കുകയാണ്.
ഏഴംഗ ബഞ്ച് ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്ന് താൻ പറയുന്നില്ല. ജുഡീഷ്യറി പോലും എങ്ങോട്ടാണു പോകുന്നതെന്ന് ആലോചിക്കണം. ജുഡീഷ്യറി പഴയ നിലയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ കൊടുത്ത പെറ്റീഷൻ അനുസരിച്ച് പ്രാഥമികമായി സ്‌റ്റേ ചെയ്യാമായിരുന്നില്ലേ. നടപ്പാക്കാൻ വരട്ടെ എന്നെങ്കിലും ഭരണഘടനാ ബെഞ്ചിന് പറയാമായിരുന്നില്ലേ’’– എം.എം.മണി ചോദിച്ചു.