തിരുവല്ല : മന്ത്രിസ്ഥാനത്ത് കാലാവധി തികയ്ക്കാന്‍ യോഗമില്ലാത്ത നേതാവ് എന്ന പേരോടെ ജലസേചന മന്ത്രി മാത്യു ടി തോമസ് തിങ്കളാഴ്ച പദവി ഒഴിയും. രണ്ടു തവണ മന്ത്രിയായ മാത്യു രണ്ടു തവണയും മൂന്ന്‍ വര്‍ഷം തികയ്ക്കാന്‍ കഴിയാതെയാണ് പദവി രാജിവയ്ക്കുന്നത് .
2006 ലെ വി എസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അദ്ദേഹം 2009 ല്‍ ജനതാദളിലെ പിളര്‍പ്പിനെ തുടര്‍ന്ന്‍ രാജി വയ്ക്കുകയായിരുന്നു. അന്ന് പകരക്കാരനായി വന്നത് അദ്ദേഹത്തിന്‍റെ ഉറ്റസ്നേഹിതനായ ജോസ് തെറ്റയിലായിരുന്നു. അന്ന് പക്ഷേ മന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കങ്ങള്‍ ഇല്ലായിരുന്നു . ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം തികയ്ക്കുമ്പോള്‍ ആണ് രണ്ടാമത്തെ പടിയിറക്കം.
അത് പിടിച്ചിറക്കി വിടുന്നതുപോലെ ആയിപ്പോയി എന്ന വ്യത്യാസം മാത്രം. മന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കാന്‍ നേരത്തെ ധാരണ ആയിരുന്നു എന്നാണ് ഇന്ന് ജനതാദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൌഡ പോലും പ്രതികരിച്ചത്. ഒടുവില്‍ പിളര്‍പ്പിന്റെ വക്കില്‍ വരെ എത്തിയ ശേഷമാണ് മാത്യു ടി രാജിക്ക് തയ്യാറായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതോടെ മാത്യു ടിക്ക് രാജി അനിവാര്യമായി വന്നു. ജെ.ഡി.എസിലെ മന്ത്രിമാറ്റത്തിന് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ ഇന്നാണ് അംഗീകാരം നല്‍കിയത്. പകരം കെ. കൃഷ്ണന്‍കുട്ടി മന്ത്രിയാകും.
പാര്‍ട്ടി തീരുമാനം മാത്യു ടി. തോമസ് അംഗീകരിച്ചതായി ജെ ഡി എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബെംഗളൂരുവില്‍ പ്രതികരിച്ചു. പാലക്കാട് ചിറ്റൂരില്‍നിന്നുള്ള എം.എല്‍.എയാണ് കൃഷ്ണന്‍കുട്ടി
രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന തീരുമാനം ദേവഗൗഡ അംഗീകരിച്ചതായി ബെംഗളൂരുവിലെ കൂടിക്കാഴ്ചയ്ക്കു ശേഷം സി.കെ. നാണുവും കെ. കൃഷ്ണന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഭാരവാഹിയോഗം പാസാക്കിയ പ്രമേയപ്രകാരമാണ് മാത്യു ടി. തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയത്.
മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിന് ഉടന്‍ കത്തു നല്‍കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം നാണു പ്രതികരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇരുവിഭാഗങ്ങളെയും ദേവഗൗഡ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ മാത്യു ടി. തോമസ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല.
ദേവഗൗഡയുടെ അംഗീകാരത്തോടെ, ജെ.ഡി.എസിന്റെ കേരളഘടകത്തില്‍ നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന വിഷയത്തിന് ഇതോടെ പരിഹാരമായിരിക്കുകയാണ്. നിയമസഭാ സമ്മേളനത്തിനു മുമ്പേ കെ. കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്‌തേക്കും.