ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം. ഡൽഹി അബ്ദുൽ കലാം റോഡിലെ എംബസിക്ക് 50 മീറ്റർ അകലെയായി അതീവ സുരക്ഷാമേഖലയിലാണ് സ്ഫോടനമുണ്ടായത്. അഞ്ചു വാഹനങ്ങൾക്കു കേടുപാടുണ്ടായി. ആളപായമില്ല.
ഡൽഹി പൊലീസ് സ്പെഷൽ സെല്ലും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ഡൽഹിയിലെ എംപിമാർ അടക്കമുള്ളവർ താമസിക്കുന്ന മേഖലയാണിത്. റിപ്പബ്ലിക് ദിനത്തിന്റെ സമാപന പരിപാടിക്കായി രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുൾപ്പെടെ എത്തിയ വിജയ ചൗക്കിൽനിന്നു രണ്ട് കിലോമീറ്റർ അകലെയാണു സ്‌ഫോടനം നടന്നത്.
അതിനാൽ തന്നെ വളരെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ സംഭവത്തെ നോക്കിക്കാണുന്നത്. സ്ഫോടകവസ്തു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് നടപ്പാതയില്‍ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. ഇത് പൊട്ടിത്തെറിച്ചാണ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകള്‍ തകര്‍ന്നത്. പ്രദേശം ഇപ്പോൾ കനത്ത പോലീസ് സുരക്ഷാ വലയത്തിലാണ്.