ഉത്തര്‍പ്രദേശ് : മൂന്നുപേര്‍ചേര്‍ന്ന് 16 കാരിയുടെ തലയില്‍ ബൈക്ക് കയറ്റിയിറക്കി തലയോട്ടി തകര്‍ത്ത സംഭവത്തിൽ കേസെടുക്കാതെ പോലീസ്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരിലാണ് സംഭവം.അപകടത്തെക്കുറിച്ച് പോലീസ് രേഖകള്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ പെണ്‍കുട്ടിയെ ചികിത്സിക്കാനും തയ്യാറായില്ല.ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി പിന്നീട് മരിച്ചു.
സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഓഗസ്റ്റ് എട്ടിനാണ് സംഭവമുണ്ടായത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുമ്പോഴാണ് പെണ്‍കുട്ടിക്കുനേരെ അക്രമം നടന്നത്.ചികിത്സയിലിരിക്കെ ഓഗസ്റ്റ് 14 ന് പെണ്‍കുട്ടി മരിച്ചു.
സൈക്കിളില്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം അസഭ്യം പറഞ്ഞു. പെണ്‍കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ മൂവരും സ്ഥലം വിട്ടു. എന്നാല്‍ തിരികെയെത്തിയ ഇവര്‍ പെണ്‍കുട്ടിയെ ഇടിച്ച് നിലത്തിട്ടശേഷം തലയില്‍കൂടി ബൈക്ക് കയറ്റിയിറക്കി. ഇതോടെ പെണ്‍കുട്ടിയുടെ തലയോട്ടി തകര്‍ന്നു.
ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ലക്ക്‌നൗവിലെ കെജിഎംയു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചു. ഇതോടെ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിതരായി. ഇവിടെ ചികിത്സയില്‍ ഇരിക്കെയാണ് പെണ്‍കുട്ടി മരണമടഞ്ഞത്.
പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ലാംബുവ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. പിന്നീട് ഓഗസ്റ്റ് 11നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.