കുന്നിക്കോട്: കൊല്ലം ജില്ലാ റൂറൽ ഏരിയയിലുള്ള കുന്നിക്കോട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പോലീസ് വാഹനം സ്വകാര്യ ആവശ്യത്തിനുപയോഗിക്കുന്നതായും നിയമവിരുദ്ധമായി ആളുകൾക്ക് പിഴചുമത്തുന്നതായും ജില്ലാ പോലീസ് മേധാവിക്കും ഡിജിപിക്കും പരാതി നല്‍കി.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 2.30 ന് ഫൈസൽ എന്ന കുന്നിക്കോട് പോലീസ് ഗ്രേഡ് എസ്ഐ പോലീസ് വാഹനത്തിൽ തലവൂർ അമ്പലനിരപ്പിൽ പ്രവർത്തിക്കുന്ന എസ് വി ഇൻഡസ്ട്രീസ് എന്ന കറിപ്പൊടി നിർമ്മാണ യൂണിറ്റിൽ സാധനങ്ങൾ വാങ്ങാനായി വരികയും അത് ആധികാരികമായ പെട്രോളിംഗ് ഡ്യൂട്ടി എന്ന് വരുത്തിത്തീർക്കാനായി കറിപ്പൊടി നിർമ്മാണയൂണിറ്റിന് തൊട്ടടുത്തു പ്രവർത്തിക്കുന്ന ഗുഡ്‌വിൽ ഓട്ടോ വർക്‌സ് എന്ന സ്ഥാപനമുടമയെ ഭീഷണിപ്പെടുത്തി 500 രൂപ ഫൈൻ ഈടാക്കുകയും ചെയ്തതായാണ് പരാതി.
പ്രസ്തുത സ്ഥലം കണ്ടൈൻറ്മെൻറ് സോണാണെന്നും പണം നൽകിയില്ലെങ്കിൽ സ്റ്റേഷനിൽ കൊണ്ടുപോകുമെന്നും ഇരട്ടിത്തുക ഫൈൻ അടയ്‌ക്കേണ്ടിവരുമെന്നും ഗ്രേഡ് എസ്ഐ വിരട്ടിയതിനെത്തുടർന്ന് വർക്ക് ഷോപ്പുടമ സുവർണ്ണകുമാർ 500 രൂപ നൽകാൻ നിർബന്ധി തനാകുകയായിരുന്നെന്നും സ്ഥലം സേഫ് സോണാനെന്ന പത്രവാർത്ത കാട്ടിയിട്ടും അദ്ദേഹം വഴങ്ങിയില്ലെന്നും പരാതിയിൽപ്പറയുന്നു.
ഗ്രേഡ് എസ്ഐ ക്കൊപ്പം വാഹനമോടിച്ചിരുന്നത് പോലീസ് ഡ്രൈവറായിരുന്നു. ഇതുമായി ബന്ധപ്പെട്ട, വർക്ക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളും കോവിഡ് 19 സോൺ സംബന്ധമായ പത്രറിപ്പോർട്ടും പരാതിക്കൊപ്പം ഈ മെയിൽ വഴി സമർപ്പിച്ചിട്ടുണ്ടെന്ന് സുവർണ്ണകുമാർ പറഞ്ഞു.
തലവൂർ അമ്പലനിരപ്പിൽ പ്രവർത്തിക്കുന്ന എസ് വി ഇൻഡസ്ട്രീസ് എന്ന കറിപ്പൊടി നിർമ്മാണയൂണിറ്റിൽ കുന്നിക്കോട് പോലീസ് സ്റ്റേഷനിലെ വാഹനം സ്ഥിരമായി വരാറുണ്ടെന്നാണ് സമീപ വാസികളായ നാട്ടുകാർ പറയുന്നത്.
പോലീസു കാരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് കറി പൗഡറുകളും മറ്റുള്ള ധാന്യപ്പൊടികളും വാങ്ങാനാണ് ഇതെന്നും ആരോപണമുണ്ട്.
കറിപ്പൊടി യൂണിറ്റും വർക്ക് ഷോപ്പും അടുത്തടുത്താണ് പ്രവർത്തിക്കുന്നത്. (ചിത്രങ്ങൾ കാണുക )