കോട്ടയം: അയര്‍ലണ്ട് മലയാളി ദമ്പതികളുടെ നാല് വയസ്സുകാരിയായ മകള്‍ കോട്ടയത്തെ വീട്ടുവളപ്പിലുള്ള കിണറ്റില്‍ വീണ് മരിച്ചു. അയർലണ്ട് മലയാളിയും കിൽക്കെനിയിൽ താമസക്കാരുമായ ജോമിയുടെയും (നന്ദിക്കുന്നേൽ , കമ്പിളികണ്ടം ,അടിമാലി) ജിഷ ജോമിയുടെയും(മണ്ടോത്തിക്കുടിയില്‍,ആരക്കുഴ ,മൂവാറ്റുപുഴ) ഇളയമകൾ മിയമോൾ (4 വയസ് )ആണ് മരിച്ചത് .
വീട്ടുകാര്‍ കാണാതെ വെളിയില്‍ ഇറങ്ങിയ കുഞ്ഞ് ഇന്നലെ വൈകിട്ട് മൂന്നരയോടെ കോതനല്ലൂരുള്ള ഇവരുടെ താത്കാലിക വസതിയോട് ചേര്‍ന്നുള്ള കിണറ്റില്‍ വീഴുകയായിരുന്നു. കോവിഡ് കാലത്തിന് മുമ്പ് പിതാവിനൊപ്പമാണ് അയല്‍ലണ്ടില്‍ നിന്നും മിയാ മോള്‍ നാട്ടിലെത്തിയത്.
മകളെ മാതാപിതാക്കളുടെ സംരക്ഷണത്തില്‍ ആക്കി പിതാവ് ജോമി അയര്‍ലണ്ടിലേക്ക് തിരിച്ചു വന്നത് രണ്ടു മാസം മുമ്പാണ്. മിയാമോളെ തിരികെ കൊണ്ട് വരാനായി അമ്മ ജിഷ ജോമി കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു.
ജിഷ മൂവാറ്റുപുഴയില്‍ ക്വാറന്റൈനിലിരിക്കെയാണ് മിയാമോളുടെ അപ്രതീക്ഷിത വിയോഗം.
അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി വൈകുന്നേരത്തോടെ ആശുപത്രി മോര്‍ച്ചറില്‍ എത്തി ജിഷ മിയമോളെ കണ്ടു.
അയര്‍ലണ്ടിലുള്ള ജോമിയും, മിയാമോളുടെ ഏക സഹോദരൻ ഡോണും കേരളത്തിലേക്ക് എത്തുന്ന മുറയ്ക്ക് സംസ്‌കാര ശ്രുശ്രുഷകൾ തീരുമാനിക്കും.