New Update
ന്യൂഡൽഹി: തനിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകര്‍ക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ ഒരു മുഴം മുന്‍പേ എറിഞ്ഞു. മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരേ അക്ബര്‍ നൽകിയ മാനനഷ്ടക്കേസ് ഡൽഹി പാട്യാലഹൗസ് കോടതി വ്യാഴാഴ്ച പരിഗണിക്കും.
അതേസമയം മന്ത്രിക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു ആരോപണങ്ങൾ ഉന്നയിച്ച വനിതകളിൽ ചിലരുടെ പ്രതികരണം. മാനനഷ്ടക്കേസിനെ പേടിക്കുന്നില്ലെന്നും അക്ബറിനെതിരേ നിയമനടപടി സ്വീകരിക്കുന്നത് പരിഗണിക്കുമെന്നും ഇവരിൽ ചിലർ വ്യക്തമാക്കിയിരുന്നു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുചൂണ്ടിക്കാട്ടി പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണ് അക്ബർ കേസ് നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച വനിതകൾ നിയമനടപടികളിലേക്കു നീങ്ങുന്നതിനു മുന്‍പേയാണ് അക്ബർ മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചത്.
തനിക്കെതിരേ പ്രിയാ രമണി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തന്നെ അപകീർത്തിപ്പെടുത്താൻ മനഃപൂർവം ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണെന്നാണ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ അക്ബർ വ്യക്തമാക്കിയിട്ടുള്ളത്. മാനനഷ്ടത്തിനുള്ള 499-ാം വകുപ്പ് രണ്ടു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന മറ്റു വകുപ്പുകൾകൂടി ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരാതി.
മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം തനിക്കെതിരായ ആരോപണങ്ങൾ പരത്തിയെന്നും മന്ത്രിയുടെ പരാതിയിൽ പറയുന്നുണ്ട്.
ആരോപണങ്ങൾ മന്ത്രിയെന്ന നിലയിലുള്ള തന്റെ അന്തസിനെയും സമൂഹത്തിലും കുടുംബത്തിലും, സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഇടയിലുള്ള തന്റെ വ്യക്തിത്വത്തെയും ദോഷകരമായി ബാധിച്ചുവെന്നും പരാതിയിൽ പറയുന്നു.