New Update
ന്യൂഡൽഹി ∙ ‘മീ ടൂ’ വിവാദത്തിൽ കുടുങ്ങിയ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറുടെ രാജി ഞായറാഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശയാത്ര കഴിഞ്ഞു മന്ത്രി ഞായറാഴ്ച തിരിച്ചെത്തുന്നതോടെ രാജിക്കാര്യത്തിലും തീരുമാനം ഉണ്ടാകാനാണ് സാധ്യത. ഇതിനോടകം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രിയുടെ ഓഫീസും വിദേശത്തുള്ള മന്ത്രിയില്‍ നിന്നും ഫോണില്‍ വിശദീകരണങ്ങള്‍ കേട്ടിട്ടുണ്ട്.
രാജിയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്ന് പി എം ഓഫീസ് മന്ത്രിയെ അറിയിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഞായറാഴ്ച മടങ്ങിയെത്തിയാല്‍ ഉടന്‍ രാജിവയ്ക്കുമെന്ന് മന്ത്രിയും അടുപ്പക്കാരെ അറിയിച്ചിട്ടുണ്ട്.
ഒട്ടേറെ വനിതാ മാധ്യമപ്രവർത്തകരും കലാസാംസ്കാരിക രംഗത്തെ പ്രമുഖ വനിതകളും രംഗത്തു വന്നതോടെ അക്ബറിനു പദവിയിൽ തുടരാൻ ബുദ്ധിമുട്ടാകുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. പാർട്ടിയിലെയും സർക്കാരിലെയും പ്രമുഖരുടെ പിന്തുണ അദ്ദേഹത്തിനില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് അക്ബറിന് അനുകൂലമല്ല. നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചിരിക്കെ രാജി വൈകരുതെന്ന അഭിപ്രായമാണ് അമിത് ഷായ്ക്കും .
ഇതിനിടെ, വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിക്കു പിന്നാലെ പരസ്യ പ്രതികരണവുമായി ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രാജിക്കാര്യം അക്ബർ തന്നെ തീരുമാനിക്കട്ടെയെന്നായിരുന്നു അവരുടെ പ്രതികരണം. പ്രശ്നം ഗൗരവത്തോടെ കണ്ട് അന്വേഷണം പ്രഖ്യാപിക്കണമെന്നു മേനക നേരത്തെ ആവശ്യപ്പെട്ടിരുന്നു.
മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ നൈജീരിയയിലെ ലാഗോസിലാണ് എം.ജെ. അക്ബർ. ഇക്വിറ്റോറിയൽ ഗിനി വഴി ഞായറാഴ്ച മടങ്ങിയെത്തും.