കരിമ്പ: ലോക്ക് ഡൗൺ പ്രതിസന്ധികാലത്ത് മുളപൊട്ടിയ പുതിയ കൃഷി സ്നേഹത്തിന്റെ ഹരിതാഭയിലാണ് കാഞ്ഞിരാനി മോഴേനി വീട്ടിൽ എംകെ ഹരിദാസൻ.
കോവിഡ് സാഹചര്യത്തിൽ തൊഴിലും വരുമാനവും നഷ്ടം വന്നു തുടങ്ങുകയും റബർ ആദായകരമല്ലാതാവുകയും ചെയ്തപ്പോഴാണ് കൂടുതൽ സമയം വിവിധയിനം പച്ചക്കറികളുടെ കൃഷിയിലേക്ക് തിരിയുന്നത്.
കഠിനാധ്വാനം ചെയ്യാനുള്ള ആത്മബലവും തലമുറകളായി പകർന്നു കിട്ടിയ കൃഷിയോടുള്ള താല്പര്യവും ആധുനിക കൃഷി രീതികളെ കുറിച്ചുള്ള അന്വേഷണത്തിൽ കൊണ്ടെത്തിച്ചു.
കരിമ്പ കൃഷി ഓഫീസറും ഇക്കോ ഷോപ്പും വേണ്ടത്ര പ്രോത്സാഹനം നൽകി. പച്ചക്കറികൾക്കു പുറമേ കപ്പ, വാഴ, ചേന,ചേമ്പ്,ഇഞ്ചി,മഞ്ഞൾ എന്നിവയും കൃഷിയിറക്കി. ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്ന കുക്കുമ്പർ ആയിരുന്നു ഉത്പാദനത്തിൽ പ്രധാനം.
സംയോജിത കൃഷി രീതിയാണ് നടപ്പാക്കിയത്. വീടിനോട് ചേർന്നുള്ള സ്ഥലത്ത് കൃഷിയിൽ സജീവമായി കൊണ്ടിരുന്നപ്പോൾ വലിയൊരു പാഠം പഠിച്ചു.
നമ്മുടെ നിത്യജീവിതത്തിലെ ഒരൽപ്പസമയം കൃഷിക്കായി മാറ്റിവച്ചാൽ ഒരു കുടുബത്തിന് കഴിക്കാനുള്ള വിഷരഹിത പച്ചക്കറി ഒരുവിധം നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം.
സമൃദ്ധമായി വിളഞ്ഞ പച്ചക്കറികൾ സ്വന്തം വീട്ടാവശ്യത്തിന് ഉപയോഗിക്കാനും കടകളിൽ വിൽക്കാനും കഴിയുന്നുണ്ട്. വാർഡ് തല പഴം പച്ചക്കറി സമിതിയുടെ സാരഥികളിലൊരാളായ
ഇദ്ദേഹം തരിശ് നിലങ്ങൾ കൃഷിയിറക്കുന്നതിന് മറ്റുള്ളവർക്കും പ്രചോദനമേകി.
ഗാർഹിക ആവശ്യങ്ങൾക്കുള്ള പച്ചക്കറി കൃഷിയെന്ന രീതിയിൽ കാർഷികവൃത്തി തുടങ്ങുന്നവരുണ്ട്. ലോക്ക്ഡൗണിലെ സമയക്കൂടുതലും ഭക്ഷ്യവസ്തുക്കൾ ഭാവിയിൽ ലഭിക്കുമോ എന്നുള്ള ആശങ്കയും പലരെയും കൃഷിചെയ്യാൻ പ്രേരിപ്പിച്ച കൂട്ടത്തിലാണ് ഹരിദാസനും ഈ മേഖലയിലേക്ക് ശ്രദ്ധയൂന്നിയത്.
എന്നാൽ വരുമാനമില്ലാതെ കാടുപിടിച്ചുകിടന്ന സ്ഥലത്ത് കൃഷിയുടെ പുതുനാമ്പുകള്‍ ളക്കുകയും നിത്യ വരുമാനമാവുകയും ചെയ്ത സന്തോഷത്തിലാണ് ഹരിദാസനും കുടുംബവും.
വീട്ടിലെ എല്ലാ അംഗങ്ങളും ഈ ജൈവകൃഷിയുടെ ഭാഗമാണ്.
പുറത്തു നിന്നും ആരെയും ആശ്രയിക്കാതെയാണ് കൃഷിക്ക് മണ്ണൊരുക്കിയതും ഇപ്പോൾ പരിപാലിക്കുന്നതും. ലോക്ക് ഡൗൺ മാറിയാലും തൊഴിൽ പ്രതിസന്ധികൾ ഇല്ലാതായാലും
കൃഷി പൂർണതോതിൽ തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.