ഇടുക്കി : ദുരിതാശ്വാസ നിധിയിലേയ്ക്ക് ഫണ്ട് നല്‍കാന്‍ മടിക്കുന്നവരെ പരോക്ഷമായി ശാസിച്ച് മന്ത്രി എം എം മണി . ‘ ആരുടെയും കുടുംബസ്വത്തല്ല തരാൻ ആവശ്യപ്പെട്ടത്.
എന്റെയും കലക്ടറുടെയും വീട്ടിലേയ്ക്കു കൊണ്ടുപോകാനല്ല ഫണ്ട് സമാഹരിക്കുന്നത്. ഇക്കാര്യത്തിൽ തെറ്റുതിരുത്തി കൂടുതൽ തുക കൃത്യമായി കലക്ടറേറ്റിൽ ഏൽപ്പിക്കണം. അല്ലാതെ പാലവും തോടുമെന്നൊക്കെ പറഞ്ഞ് ആരും വരരുത്. ഒന്നും ചെയ്യില്ല’– എം.എം.മണി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു കട്ടപ്പന ബ്ലോക്ക് പരിധിയിൽനിന്നുള്ള തുക കുറഞ്ഞെന്നാരോപിച്ചു വൈദ്യുതി മന്ത്രി എം.എം.മണിയുടെ ശകാരം. ജോയ്‌സ് ജോർജ് എംപിയും ഇടുക്കി കലക്ടർ കെ.ജീവൻ ബാബുവും ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണു ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ഭരണസമിതികളെ മന്ത്രി നിശിതമായി വിമർശിച്ചത്.