റിയാദ് : സാധാരണ ഡോക്യുമെന്ററി ഫിലിം പ്രദർശനം വിരസമോ അങ്ങേയറ്റം ഗൗരവമാർന്നതോ ആയിട്ടുളള ഒരു സദസ്സിനെയാണ് സൃഷ്ട്ടിക്കുന്നത്, അതിൽ നിന്നും വ്യത്യസ്തമായി പൊട്ടിച്ചിരിയും കയ്യടിയുമായാണ് 'ഒരു ചായക്കടക്കാരന്റെ മൻ കീ ബാത്" എന്ന ഡോക്യുമെന്ററി ഫിലിമിലെ നായകൻ "മാക്സി മാമയെ" റിയാദിലെ പ്രേക്ഷകർ ഏറ്റുവാങ്ങിയത്.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഡോക്യൂമെന്ററി ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ഡോക്യൂമെന്ററി ഷോർട് ഫിലിമിനുള്ള പുരസ്കാരമുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ഈ ഹ്രസ്വ ചിത്രം റിയാദിൽ വെള്ളിയാഴ്ച നവോദയയുടെ ആഭിമുഖ്യത്തിലാണ് പ്രദർശിപ്പിച്ചത്. വിവിധ മേളകളിൽ പ്രദർശിപ്പിച്ചുവരുന്ന ഈ ഡോക്യൂമെന്ററി ഗൾഫ് മേഖലയിൽ ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്.
നോട്ടുനിരോധനത്തിനിരയായിതീർന്ന പതിനായിരകണക്കിനാളിൽ ഒരാളാണ് മാക്സി മാമ. പലവട്ടം ശ്രമിച്ചിട്ടും താൻ കരുതി വെച്ചിരുന്ന സമ്പാദ്യത്തിലെ നിരോധിത നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയാതിരുന്ന മാക്സി മാമ തന്റെ നോട്ടുകൾ സ്വന്തം ചായക്കടയിലെ അടുപ്പിലിട്ട് കത്തിക്കുകയും നരേന്ദ്ര മോഡിയോടുള്ള പ്രതിഷേധ സൂചകമായി തലമുടിയും മീശയും പകുതി വടിച്ചുള്ള സമരത്തിലൂടെ വേറിട്ട മനുഷ്യനായി രാജ്യത്തെ വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു.
പണ്ടെങ്ങോ പോലീസ് ഏമാന് മുന്നിൽ മുണ്ട് മടക്കി കുത്തി നിന്നതിന്റെ പേരിൽ ചെകിട്ടത്ത് അടിവാങ്ങേണ്ടി വന്ന കടയ്ക്കൽ, മുക്കുന്നം സ്വദേശിയായ യഹിയ എന്ന വ്യക്തി മുണ്ടിനുപകരം പിന്നെ മടക്കാനും അഴിക്കാനും വേണ്ടതില്ലാത്ത മാക്സി ധരിച്ചതോടെയാണ് നാട്ടുകാർക്ക് മാക്സി മാമയായത്.ചിത്രത്തിൻറെ പ്രദർശനശേഷം നടന്ന ചർച്ചയിൽ എല്ലാവരും സിനിമയുടെ രാഷ്ട്രീയത്തേയും സംവിധാന മികവിനെയും ഒരേ സ്വരത്തിൽ പ്രശംസിച്ചു. നോട്ടുനിരോധനം എന്ന ജനവിരുദ്ധ തീരുമാനത്തിന്റെ ദുരന്തവശങ്ങളിലേക്കും ചർച്ച നീണ്ടു. നിബു വർഗ്ഗീസ്, നന്ദൻ, ഹരികുമാർ, ബാബുജി, ദീപ ജയകുമാർ, ഓ കെ സുധാകരൻ, സുരേഷ് സോമൻ, രവീന്ദ്രൻ, ജയകുമാർ, റാണി ടീച്ചർ, അമീർ, നജീം കൊച്ചുകലുങ്ക്, ഷുഹൈബ്, ഷാജു കുമ്മിൾ, പ്രതീന ജയ്ജിത്, അൻവാസ്, എന്നിവർ സംസാരിച്ചു. ഷൈജു ചെമ്പൂര് നന്ദി പറഞ്ഞു. കുമ്മിൾ സുധീർ ചർച്ച നിയന്ത്രിച്ചു.