റിയാദ്: സൗദി അറേബ്യയിലെ വ്യവസായ നഗരമായ ജുബൈലിൽ മലയാളിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഫോൺ ഉപയോഗിക്കുമ്പോൾ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടതോടെ അൽപം ദൂരേക്ക് മാറ്റിവച്ചതിനാലാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി എ.എസ്.സജീറിന്റെ സാംസങ് എസ് 6 എഡ്‌ജ് പ്ലസ് ഫോണാണ് ചൂടായി പൊട്ടിത്തെറിച്ചത്. എന്നാൽ സംഭവത്തിൽ നിന്ന് സജീർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ജോലി കഴിഞ്ഞ് ശനിയാഴ്‌ച താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഫോൺ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടത്. ഇന്റർനെറ്റ് ഓൺ ആയതിനാലാകും ഫോൺ ചൂടാകുന്നതെന്ന് കരുതി ഉടൻ തന്നെ നെറ്റ് ഓഫ് ചെയ്‌തു. എന്നാൽ ഫോൺ ചൂടാകുന്നത് തുടർന്നതോടെ സ്വിച്ച് ഓഫ് ചെയ്‌തു.
അപകടം തിരിച്ചറിഞ്ഞ സജീർ സാധനങ്ങൾ വാങ്ങാൻ കയറിയ കടയിലെ മേശപ്പുറത്ത് ഫോൺ മാറ്റി വച്ചു. കുറച്ചു സമയത്തിനകം ഫോൺ പുകയുകയും തീപിടിക്കാൻ തുടങ്ങുകയും ചെയ്‌തു. അപ്പോൾത്തന്നെ ഫോൺ എടുത്ത് പുറത്തേക്ക് എറിയുകയായിരുന്നു.
എല്ലാം നേരിട്ട് കണ്ടതിനാൽ വൻ ദുരന്തം ഒഴിവായെന്ന് സജീർ പിന്നീട് പറഞ്ഞു. ഉറങ്ങുമ്പോഴോ വാഹനത്തിലോ ആയിരുന്നെങ്കിൽ വൻ അപകടം നടക്കുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒന്ന് രണ്ട് തവണ ഫോൺ നിലത്ത് വീണിരുന്നതായും സജീർ വ്യക്തമാക്കി.