ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ബുധനാഴ്ച വൈകിട്ട് ആറുമണിക്ക്. പുനഃസംഘടനയോടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഉള്‍പ്പെടുന്ന മന്ത്രിസഭയായി ഇത് മാറുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ചെറുപ്പക്കാർക്കും പരിഗണന ലഭിച്ചേക്കും. കേരളത്തിൽനിന്നുള്ള വി. മുരളീധരന് സ്വതന്ത്ര ചുമതല ലഭിക്കുമെന്നാണ് സൂചന. വലിയ മാറ്റങ്ങളോടെയാണ് മന്ത്രിസഭ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിമാരുടെ ശരാശരി പ്രായം ഏറ്റവും കുറഞ്ഞ മന്ത്രിസഭയാകും പുനഃസംഘടിപ്പിക്കപ്പെടുന്നത്. കൂടുതല്‍ വനിതകള്‍ മന്ത്രിസ്ഥാനം നല്‍കുകയും ഭരണപരിചയമുള്ളവര്‍ക്ക് പ്രത്യേക പ്രാതിനിധ്യം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കേന്ദ്രമന്ത്രിമാരാകാന്‍ സാധ്യതയുള്ള ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണ, അനുപ്രിയ പട്ടേല്‍ തുടങ്ങിയവര്‍ ഡല്‍ഹിയിലെത്തി. കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയുടെ അവസാനവട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗലോട്ടിനെ ഗവര്‍ണറാക്കിയത് കേന്ദ്രമന്ത്രിസഭയില്‍ നടക്കാനിരിക്കുന്ന വലിയ അഴിച്ചുപണിയുടെ സൂചനയാണെന്നാണ് വിലയിരുത്തല്‍.
പി.എച്ച്.ഡി., എം.ബി.എ., ബിരുദാനന്തര ബിരുദം എന്നിവയുള്ളവരും പ്രൊഫഷണലുകളും കേന്ദ്രമന്ത്രിസഭയിലെത്തും. എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം പരിഗണന നല്‍കുകയും സംസ്ഥാനത്തെ മേഖലകള്‍ക്കും പ്രാതിനിധ്യം നല്‍കുമെന്നാണ് വിവരം.
81 അംഗങ്ങളെ വരെ ഉള്‍പ്പെടുത്താവുന്ന മന്ത്രിസഭയില്‍ നിലവില്‍5 3 മന്ത്രിമാരാണ് ഉള്ളത്. പ്രകടനം തൃപ്തികരമല്ലാത്തവരെ മാറ്റാനും ഒരു മന്ത്രി തന്നെ കൂടുതല്‍ വകുപ്പുകള്‍ വഹിക്കുന്നത് കുറയ്ക്കാനുമാണ് തീരുമാനം.