ഡൽഹി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിന്റെ ചികിത്സയ്‌ക്ക് പിന്തുണയുമായി മോദി സർക്കാർ . മുഹമ്മദിന്റെ ചികിത്സയ്‌ക്ക് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു.
ലോക്സഭാ എംപി ഇ.ടി.മുഹമ്മദ് ബഷീറിന്റെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം രൂപയാണ് ഈ മരുന്നിന് വില . ഈ സാഹചര്യത്തിൽ നികുതിയളവ് നൽകണമെന്ന് അഭ്യർത്ഥിച്ച് ഇടി മുഹമ്മദ് ബഷീർ ധനമന്ത്രിയെ സമീപിച്ചിരുന്നു.
ആഗസ്റ്റ് ആറിന് എസ്.എം.എ രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്‌ക്ക് വേണ്ട സോൾജെൻസ്മ എന്ന മരുന്ന് കേരളത്തിൽ എത്തുമെന്നാണ് മുഹമ്മദിനെ ചികിത്സിക്കുന്ന ഡോക്ടമാർ അറിയിച്ചിട്ടുള്ളത്. സോള്‍ജെന്‍സ്മ എന്ന മരുന്നു ഉടന്‍ നല്‍കിയില്ലെങ്കില്‍ ഞരമ്പുകളെയും പേശികളെയും തുടര്‍ന്ന് അസ്ഥികളെയും ബാധിക്കും. രണ്ടു വയസിനുള്ളിലാണ് മരുന്ന് നല്‍കേണ്ടത്.
ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന ഒരു അഡെനോ-അനുബന്ധ വൈറസ് വെക്ടര്‍ അധിഷ്ഠിത ജീന്‍തെറാപ്പിയാണിത്. അമേരിക്കയിലെ നൊവാര്‍ട്ടിസാണ് സോള്‍ജെന്‍സ്മയുടെ ഉത്പാദകര്‍. ഇതിലേക്ക് നടത്തിയ ഗവേഷണവും മരുന്നിന്റെ ഉയര്‍ന്ന ചെലവിന് കാരണമായി. മരുന്നിന്റെ ഇറക്കുമതിനികുതിയും ജി.എസ്.ടി.യും ഉള്‍പ്പെടെയാണ് ഇത്രയും തുക വരുന്നത് .