ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി ചര്‍ച്ച നടത്തി. താലിബാന്‍ അധികാരം പിടിച്ചെടുത്ത സാഹചര്യത്തില്‍ അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുരാഷ്ട്ര നേതാക്കളും വിലയിരുത്തി. ഇരുവരും ടെലിഫോണിലൂടെ 45 മിനിറ്റോളം സംസാരിച്ചു.
അഫ്ഗാൻ വിഷയത്തോടൊപ്പം കൊവിഡ് പ്രതിരോധത്തിലെ ഇന്ത്യ- റഷ്യ സഹകരണവും ചർച്ചയായി. സുപ്രധാന വിഷയങ്ങളിൽ ചർച്ച തുടരാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓദ്യോഗികമായി ട്വീറ്റ് ചെയ്തു.
അഫ്ഗാനിലെ സുരക്ഷാ സാഹചര്യം, കോവിഡ് വാക്‌സിന്‍ ഉത്പാദനത്തിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കഴിഞ്ഞ ദിവസം ജര്‍മന്‍ ചാന്‍സലര്‍ അഞ്ജല മെര്‍ക്കലുമായും മോദി സംസാരിച്ചിരുന്നു.