ബാംഗ്ലൂര്‍ : നീരവ് മോദി.., ലളിത് മോദി.. ഇങ്ങനെ എന്താണ് ഈ കള്ളൻമാർക്കെല്ലാം മോദി എന്നു പേരു വരുന്നതെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതി നടപ്പിലാക്കാന്‍ താങ്കളുടെ സുഹൃത്ത് അനിൽ അംബാനിയുടെ പോക്കറ്റിൽനിന്നു പണം വരുമെന്നും മോദിയോട് രാഹുല്‍ഗാന്ധി .
അഞ്ചു കോടി കുടുംബങ്ങൾക്ക് 72,000 രൂപ വർഷംതോറും ലഭിക്കുന്ന ന്യായ് പദ്ധതി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ കാവൽക്കാരന്റെ മുഖംചുളിഞ്ഞു. എവിടെനിന്നാണ് പണംകണ്ടെത്തുന്നതെന്നായിരുന്നു മറുചോദ്യം. നിങ്ങളുടെ സുഹൃത്ത് അനിൽ അംബാനിയുടെ പോക്കറ്റിൽനിന്നു പണം വരുമെന്നാണ് എനിക്കു മോദിയോടു പറയാനുള്ളത്- രാഹുൽ പറഞ്ഞു.
അവർ കള്ളൻമാരുടെ കൂട്ടമാണ്. കർഷകരും ചെറുകിട വ്യവസായികളുമായ നിങ്ങളുടെ പോക്കറ്റിൽനിന്നു പണം കൈക്കലാക്കി അവർ നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്ല്യ, ലളിത് മോദി എന്നിങ്ങനെ 15 പേർക്കായി നൽകി.
എന്താണ് ഈ കള്ളൻമാർക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും- രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ പ്രതിപക്ഷത്തിനു നേരെ നടത്തിയ ആക്രമണത്തിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കാവൽക്കാരൻ 100 ശതമാനവും കള്ളനാണെന്ന് പറഞ്ഞ രാഹുൽ, മോദി ചങ്ങാത്ത മുതലാളിത്തമാണ് ഇഷ്ടപ്പെടുന്നതെന്നും കുറ്റപ്പെടുത്തി.