ഡല്‍ഹി : ഫ്രാൻസുമായി യുപിഎ സർക്കാർ ഏർപ്പെട്ട കരാറിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയ്ക്കു വേണ്ടി പ്രത്യേകമായി സന്നാഹപ്പെടുത്തിയ 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനമാണ് അവയുടെ വില 41.42% കണ്ട് ഉയരാൻ കാരണമാക്കിയതെന്ന് റിപ്പോർട്ട്. ദി ഹിന്ദു പത്രത്തിൽ എൻ റാം ആണ് തനിക്ക് ലഭിച്ച രേഖകളെ ആധാരമാക്കി ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇവയിൽ 13 എയർക്രാഫ്റ്റുകളിന്മേലാണ് ഈ വില അധികരിക്കലുണ്ടായത്.
ഇന്ത്യക്കു വേണ്ടി പ്രത്യേകമായി വിമാനങ്ങളുടെ രൂപകൽപനയും നടത്തിയത് 1.3 ബില്യൺ പൗണ്ട് അധികച്ചെലവായി വന്നു. ഈ ‘നോൺ റെക്കറിങ് കോസ്റ്റി’നെ (ഒരു ഉൽപന്നത്തിന്റെ ഗവേഷണം, വികസനം, രൂപകൽപന എന്നിവയ്ക്കായി ഒരുതവണ മാത്രം, അല്ലെങ്കിൽ ആദ്യതവണ മാത്രം വരുന്ന ചെലവ്) വാങ്ങുന്ന ഓരോ വിമാനത്തിന്റെയും നിരക്കിലേക്ക് തട്ടിച്ചേർത്തതോടെ വില ഗണ്യമായി വർധിക്കുകയായിരുന്നു.
നേരത്തെ യുപിഎ സർക്കാർ വാങ്ങാനുന്നമിട്ടിരുന്ന 126 വിമാനങ്ങളിൽ അടിസ്ഥാന സന്നാഹങ്ങളാണ് ചേർത്തിരുന്നത്. ഇവയ്ക്കായി പ്രത്യേക ഗവേഷണവികസന പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടായിരുന്നില്ല. ഇക്കാരണത്താൽ തന്നെ നോൺ റെക്കറിങ് കോസ്റ്റിന്റെ ചോദ്യവുമുയരുന്നില്ല.
പാർലമെന്റിന്റെ പ്രിവിലേജ്ഡ് കമ്മിറ്റിക്കു മുമ്പാകെ പോലും ഈ ഇടപാടിന്റെ പൂർണവിവരം നല്കാൻ എൻഡിഎ സർക്കാർ വിസമ്മതിക്കുകയാണുണ്ടായത്. ഫ്രാൻസുമായുള്ള ഈ കരാർ സുരക്ഷാപരമായ കാരണങ്ങളാൽ രഹസ്യാത്മകത പുലർത്തുന്നതാണെന്ന് ഉഭയകരാറുണ്ടെന്ന് ന്യായം പറഞ്ഞാണ് വിവരങ്ങൾ പ്രിവിലേജ്ഡ് കമ്മിറ്റിക്കുപോലും നൽകാൻ വിസമ്മതിച്ചത്.
എന്നാൽ ഇതിൽ ഉഭയകരാറിന്റെ കാര്യമില്ലെന്നായിരുന്നു ഫ്രാൻസിന്റെ നിലപാടുകളിൽ നിന്നും വ്യക്തമായത്. തങ്ങളുടെ പങ്കാളിയുടെ സുരക്ഷാപരമായ പ്രശ്നങ്ങളാലാണ് ഈ വിമാനങ്ങളുടെ ശേഷി സംബന്ധിച്ച വിവരങ്ങൾ നൽകാൻ കഴിയാത്തതെന്ന് അവർ പറഞ്ഞു. എന്നാൽ ഈ നിയന്ത്രണം വിലനിലവാരം സംബന്ധിച്ച വിവരങ്ങൾ പുറത്തവിടുന്നതിനെ ബാധിക്കുന്നില്ലെന്നത് വ്യക്തമാണ്.