സിഡ്നി: കോവിഡിന് ശേഷം ഇന്ത്യ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാന്‍ ഓസ്ട്രലിയയിലേക്ക് വിമാനം കയറിയപ്പോള്‍ ടീമില്‍ മുഹമ്മദ് സിറാജും ഉണ്ടായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ നിരയില്‍ ഇറങ്ങാന്‍ സാധിക്കുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു മറ്റാരെയും പോലെ സിറാജും.
എന്നാല്‍ ആഹ്ലാദത്തിന് വിരാമമിട്ടായിരുന്നു താരത്തിന്റെ അച്ഛന്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മരണമടഞ്ഞ വാര്‍ത്തയെത്തിയത്. കോവിഡായതിനാല്‍ സിറാജിന് നാട്ടിലേക്ക് മടങ്ങിയാല്‍ തിരിച്ചെത്താന്‍ സാധിക്കുമായിരുന്നില്ല. നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് വാഗ്ദാനം ചെയ്ത് ബി.സി.സി.ഐ സമീപിച്ചെങ്കിലും സിറാജ് പോയില്ല.
കാരണം താരത്തിന്റെ പിതാവ് തന്നെയാണ്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സിറാജിന്റെ പിതാവ് വളരെ കഷ്ടപ്പെട്ടാണ് ഇദ്ദേഹത്തെ ക്രിക്കറ്റില്‍ പിടിച്ചു നടത്തിയത്. ഇന്നിപ്പോള്‍ താന്‍ വലിയ താരമായതിന് പിന്നില്‍ ആ അച്ഛനാണെന്ന് സിറാജ് ഓര്‍ക്കുന്നു. അച്ഛന്റെ സ്വപ്‌നമാണ് താന്‍ നന്നായി കളിക്കേണ്ടത്. അത് നിറവേറ്റാന്‍ അവിടെ നില്‍ക്കാന്‍ അമ്മ പറഞ്ഞുവെന്നാണ് ഈ ഇരുപത്താറുകാരന്റെ വാക്കുകൾ.
2019ലാണ് സിറാജ് ആദ്യമായി ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായ സിറാജ് മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യന്‍ നിരയിലെത്തിയത്. ടെസ്റ്റ് ടീമിലാണ് സിറാജിന് ഇടംനേടാനായത്. നന്നായി കളിച്ച് അച്ഛന്‍െ സ്വപ്‌നം നിറവേറ്റുകയാണ് സിറാജിന്റെ ലക്ഷ്യം.