ആര്യനാട് : 50 പവനും 50,000 രൂപയുമായി ബാങ്കിൽ നിന്നിറങ്ങിയ കുളപ്പട സുവർണ നഗർ ഏഥൻസിൽ കെ.മോഹനനെ (58) സ്കൂട്ടറുമായി കാണാതായ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. മേയ് 8ന് പേരൂർക്കടയിൽ നിന്നും പറണ്ടോട്ടേക്ക് ഉള്ള യാത്രയിൽ കരകുളത്തിന് സമീപം വച്ചാണ് റോഡിൽ നിന്നും അപ്രത്യക്ഷമായത്. തുടർന്ന് ആര്യനാട് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല.
കരകുളം, ഏണിക്കര പ്രദേശങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഫലമുണ്ടായില്ല. ലോക്ഡൗൺ സഞ്ചാര നിയന്ത്രണമുള്ള സമയത്താണ് മോഹനനെ റോഡിൽനിന്ന് കാണാതായെങ്കിലും മറ്റ് ജില്ലകളിലും പൊലീസ് തിരിച്ചിൽ നടത്തി. തൃശൂരിലെ ധ്യാന കേന്ദ്രങ്ങളിൽ ഉൾപ്പെടെ പൊലീസ് എത്തി. പോകുന്ന സ്ഥലത്തെല്ലാം മോഹനനെ കാൺമാനില്ല എന്ന പോസ്റ്ററും പതിച്ചു. കൂടാതെ കളിയിക്കാവിള ചെക്ക്പോസ്റ്റിലും വാഹനം പൊളിച്ച് വിൽക്കുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് വ്യാപകമായി പരിശോധിച്ചു.
നിരവധി ക്രിമിനൽ കേസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. പൊലീസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് മോഹനനെക്കുറിച്ച് വ്യക്തമായ വിവരം നൽകുന്നവർക്ക് ബന്ധുക്കൾ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും നടപടിയില്ല.
കാണാതായ ദിവസം രാവിലെ 11ന് അഴിക്കോട്, കരകുളം ഭാഗങ്ങളിൽ ഒരു മണിക്കൂറോളം വൈദ്യുതി ഇല്ലാതായത് അന്വേഷണത്തിന് തിരിച്ചടിയായിരുന്നു. അന്വേഷണത്തിന് പ്രത്യേക വിദഗ്ധ സംഘം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭാര്യ പരാതി നൽകിയിരുന്നു.