കൊച്ചി: ദിലീപ് വിഷയവുമായി ബന്ധപെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡൻറ് സ്ഥാനം രാജി വയ്ക്കാൻ മോഹൻലാൽ സന്നദ്ധതയറിയിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണന്ന് താര സംഘടനയായ എഎംഎംഎ(അമ്മ).
അമ്മയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് വ്യക്തമാക്കികൊണ്ട് സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണങ്ങൾ നിഷേധിച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിൽ എഎംഎംഎ അംഗങ്ങളായ ഹണി റോസും രചനാ നാരയണൻകുട്ടിയും ഹൈക്കോടതിയിൽ കക്ഷിചേരാൻ ഹർജി നൽകിയതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കം.
ഇതേതുടർന്ന് എഎംഎംഎയിൽ ചേരിതിരവ് രൂക്ഷമായ സാഹചര്യത്തിൽ പ്രസിഡന്റ് മോഹൻലാലും ഒരു എക്സിക്യൂട്ടീവ് അംഗവും രാജിസന്നദ്ധത അറിയിച്ചതായി വാർത്തകൾ വന്നിരുന്നു.
എന്നാൽ എഎംഎംഎയിലെ അംഗങ്ങൾ ഇതിൽ ആശങ്കപ്പെടേണ്ടതില്ലന്നും കെട്ടുറപ്പോടെ മുന്നോട്ടു പോകുമെന്നുമാണ് വിശദീകരണം. എഎംഎംഎയെ കടന്നാക്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് മോഹൻലാലിനെതിരെയുള്ള ആരോപണം. അതിനാൽ ഭാവിയിലും ഇത്തരം കടന്നാക്രമങ്ങളുണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.