ദില്ലി: സൂപ്പര്‍താരം മോഹന്‍ലാലിന് ലഭിച്ച പദ്മഭൂഷണില്‍ രാഷ്ട്രീയം മണക്കുന്നവര്‍ ഏറെയാണ്. മോഹന്‍ലാല്‍ - മോഡി കൂടിക്കാഴ്ചയ്ക്ക് ശേഷം മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തതാണ് മോഹന്‍ലാലിന്‍റെ രാഷ്ട്രീയ പ്രവേശനം. അത് തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോഴും മോഹന്‍ലാല്‍ അതിനെതിരെ കാര്യമായ പ്രതികരണം നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്. എന്തായാലും അത്തരം കേട്ടുകേള്‍വികള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് മോഹന്‍ലാലിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പത്മഭൂഷണ്‍ പുരസ്കാരം.
കേരളത്തില്‍ നിന്നും മോഹന്‍ലാലിനും ശാസ്ത്രജ്ഞൻ നമ്പിനാരായണനുമാണ് ഇത്തവണ പത്മഭൂഷണ്‍ ലഭിച്ചത്. അതില്‍ നമ്പി നാരായണന്റെ പേരും സ്ഥാനാര്‍ഥിത്വവുമായി ബന്ധപെട്ട് പറഞ്ഞുകേട്ടെങ്കിലും അദ്ദേഹം ഇക്കാര്യത്തില്‍ മനസ് തുറന്നിട്ടില്ല.
നടനും നർത്തകനുമായ പ്രഭുദേവയ്ക്കും ഗായകൻ കെ ജി ജയനുമൊക്കെ പദ്മശ്രീ പ്രഖ്യാപിച്ചിട്ടുണ്ട്. കലാകാരന്മാര്‍ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ വീതിച്ചു നല്‍കുമ്പോള്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച നിരവധി പ്രതിഭകള്‍ പുറംതള്ളപ്പെടുന്നത് പതിവാണ്. അത് ഇത്തവണയും സംഭവിച്ചിട്ടുണ്ട്.