കോട്ടയം: കേരളാ കോൺഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിയിൽ പ്രവേശിക്കാനെടുത്ത തീരുമാനം കേരളാ കോൺഗ്രസ് (എം) പാർട്ടിയോടും, യുഡിഎഫിനോടും കാണിച്ച ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണെന്ന് കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി സെക്രട്ടറി അഡ്വ. മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു.
യുഡിഎഫിനുള്ളിൽ നിന്നുകൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ ഇടത് മുന്നണിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി കഴിഞ്ഞ നാല് വർഷമായി നടത്തിയ രാഷ്ട്രീയ കള്ളക്കളിയുടെ പരിസമാപ്തിയാണിത്.
പാർട്ടി നേതാക്കളായ കെഎം മാണിയുടെയും, പിജെ ജോസഫിന്റെയും, സിഎഫ് തോമസിന്റെയും നേതൃത്വത്തിൽ 2010 -ൽ കേരളാ കോൺഗ്രസുകളുടെ ലയനം നടന്നപ്പോൾ എടുത്ത രാഷ്ട്രീയ തീരുമാനം യുഡിഎഫിൽ ഉറച്ച് നിൽക്കണമെന്നതാണ്.
യുഡിഎഫിനൊപ്പം സഹകരിക്കുന്ന രാഷ്ട്രീയ ലൈനാണ് കെഎം മാണിയുടെ മരണം വരെ പാർട്ടി നടപ്പാക്കിയതും, പിന്നീട് തുടർന്നതും.
ജനാധിപത്യ ഈശ്വര വിശ്വാസികളെ തള്ളിപറഞ്ഞ് അധ്വാന വർഗ്ഗത്തിന്റെ അടിസ്ഥാന നിലപാടുകളെ അട്ടിമറിച്ചുകൊണ്ട് ഇടതുപക്ഷ പാളയത്തിൽ കേരളാ കോൺഗ്രസ് അണികളെ എത്തിക്കാനുള്ള നീക്കങ്ങളെ പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കും.
കെഎം മാണിയുടെ രാഷ്ട്രീയ നിലപാടുകളോടും, സമീപനങ്ങളോടും നീതി പുലർത്താത്ത തീരുമാനമാണ് ജോസ് വിഭാഗം ഇപ്പോൾ എടുത്തിരിക്കുന്നത്.
കെഎം മാണിയുടെ മരണംവരെ ബാർ കോഴ ആരോപണവുമായി കേരളമാകെ നിരന്തരം അദ്ദേഹത്തെ വേട്ടയാടുകയും, നിയമ സഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ പോലും അനുവദിക്കാത്ത എൽഡിഎഫ് നേതാക്കളുടെ കൂടാരത്തിലേക്ക് പാർട്ടി അണികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ അത് വിജയിക്കില്ല.
കെഎം മാണിയുടെ ആത്മാവ് പോലും ജോസ് കെ മാണിയോടും കൂട്ടരോടും ക്ഷമിക്കില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.