ബെയ്ജിംഗ്: ചൈനയിലെ വുഹാനില്‍ നിന്നാണ് ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തിയ കൊവിഡ് 19 മഹാമാരി പൊട്ടിപുറപ്പെട്ടത്. വുഹാന്‍ നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയില്‍ നിന്ന് കൊവിഡ് രോഗമുക്തി നേടിയ ആളുകളുടെ പരിശോധന നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന വിവരമാണ് കണ്ടെത്തിയത്.
കൊവിഡ് മുക്തി നേടിയ 90 ശതമാനം പേരുടെയും ശ്വാസ കോശം കേടായിരിക്കുന്നു. പുതുതായി ശ്വാസ കോശരോഗം കണ്ടെത്തിയ ഇവരില്‍ അഞ്ചു ശതമാനം പേരും വീണ്ടും കൊവിഡ് പൊസിറ്റീവ് ആയതായും കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ ക്വാറന്റൈനിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
വുഹാൻ യൂനിവേഴ്സിറ്റിക്ക് കീഴിലെ യോങ്നാൻ ആശുപത്രി ഡയറക്ടർ സെങ് സിയോങ്ങിന്‍റെ നേതൃത്വത്തിൽ കോവിഡ് മുക്തരായവരെ കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സന്ദര്‍ശിച്ചത്.
ആദ്യഘട്ട പഠനത്തിൽ ഇവർ നിരീക്ഷിച്ചവരിൽ 90 ശതമാനം കോവിഡ് മുക്തർക്കും ശ്വാസകോശത്തിന് തകരാർ സംഭവിച്ചിട്ടുണ്ട്.
ശ്വാസകോശ വായുസഞ്ചാരവും ശ്വസനവായു കൈമാറ്റവും കൃത്യമായി നടക്കുന്നില്ല. ഇവരുടെ ശ്വാസകോശം പൂർണ ആരോഗ്യാവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്ന് ഗ്ലോബൽ ടൈംസിലെ റിപ്പോർട്ടിൽ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് മുക്തി നേടിയവരോടൊപ്പം ആറ് മിനിറ്റ് നടന്നുകൊണ്ടുള്ള പരിശോധനയാണ് ആദ്യഘട്ടത്തിൽ. ആറ് മിനിറ്റിൽ ആരോഗ്യമുള്ള ഒരാൾക്ക് 500 മീറ്റർ നടക്കാൻ കഴിയുമ്പോൾ ഇവർക്ക് 400 മീറ്റർ മാത്രമേ നടക്കാൻ കഴിയുന്നുണ്ടായിരുന്നുള്ളൂ.
രോഗമുക്തരിൽ ചിലർക്ക് ആശുപത്രി വിട്ട ശേഷം മൂന്ന് മാസം വരെ ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കേണ്ടിവന്നുവെന്ന് ഡോ. ലിയാങ് ടെൻസിയാവോയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. 65 വയസിന് മുകളിലുള്ള കോവിഡ് മുക്തരെയാണ് ഇദ്ദേഹം നിരീക്ഷിക്കുന്നത്.
100 കോവിഡ് മുക്തരിൽ 10 പേരിലും കൊറോണ വൈറസിനെതിരെ ശരീരം ഉൽപ്പാദിപ്പിച്ച ആന്‍റിബോഡി അപ്രത്യക്ഷമായിട്ടുണ്ട്. ഇവരിൽ അഞ്ചുപേർ ഇമ്മ്യൂണോ ഗ്ലോബുലിൻ ടെസ്റ്റിൽ പോസിറ്റീവ് കാണിച്ചതിനെ തുടർന്ന് ക്വാറന്‍റീനിലാണ്. ഇവരിൽ വൈറസ് തിരികെയെത്തിയതായാണ് കണക്കാക്കുന്നത്. രോഗമുക്തി നേടിയെങ്കിലും ഇവരുടെ രോഗപ്രതിരോധ ശേഷി പഴയനില കൈവരിച്ചിട്ടില്ലെന്ന് ഡോ. ലിയാങ് ചൂണ്ടിക്കാട്ടുന്നു.
ചിലരിൽ വിഷാദവും നിരാശയും കാണപ്പെടുന്നുണ്ട്. പലരും വീടുകളിൽ ഒറ്റപ്പെടൽ അനുഭവപ്പെടുന്നതായും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ മറ്റുള്ളവർ വിമുഖത കാട്ടുന്നതായും മെഡിക്കൽ സംഘത്തോട് വെളിപ്പെടുത്തി.