തൃശൂർ: തൃശൂർ മണ്ണംപേട്ട പൂക്കോട് അമ്മയെയും മകനെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടിൽ അനില, മകൻ 13 വയസ്സുള്ള അശ്വിൻ എന്നിവരെയാണ് രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ മുതൽ പുറത്തു കാണാതിരുന്നതോടെ ഇവരെ അന്വേഷിച്ചെത്തിയ സമീപവാസിയായ സ്ത്രീയാണ് ഉച്ചയോടെ മൃതദേഹങ്ങൾ കണ്ടത്. രണ്ട് മാസം മുമ്പാണ് അനിലയുടെ ഭര്‍ത്താവ് സുമേഷ് കൊവിഡ് ബാധിച്ച് മരിച്ചത്. തുടർന്ന് അനിലയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സുമേഷിന്‍റെ മരണത്തോടെ ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ. ഫൊറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. വരന്തരപ്പിള്ളി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )