കണ്ണൂര്‍ : നൊന്തു പ്രസവിച്ച കുഞ്ഞിനെ ഒരമ്മയ്ക്ക് എങ്ങനെയാണ് കൊല്ലാനാവുക.കണ്ണൂരില്‍ കാമുകനൊപ്പം ജീവിക്കാനായി സ്വന്തം അമ്മ തന്നെ കുഞ്ഞിനെ കൊന്ന് കടലിലെറിഞ്ഞ സംഭവം നാട്ടുകാര്‍ ഞെട്ടലോടെയാണ് കേട്ടത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ തന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. പെറ്റമ്മ തന്നെയാണ് ആ അരുമകുഞ്ഞിന്റെ കൊലയാളി എന്നറിഞ്ഞപ്പോള്‍ നാട്ടുകാരുടെ രോക്ഷം ഇരട്ടിയായി. കുഞ്ഞിനെ കൊന്ന് കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു ശരണ്യയുടെ ശ്രമം .
രാത്രി രണ്ടുമണി കഴിഞ്ഞപ്പോഴാണ് ഭർത്താവിന്റെ കൂടെയുറങ്ങുന്ന കുഞ്ഞിനെ ശരണ്യ സാവധാനം എടുത്തത്. പെട്ടെന്നുതന്നെ കുഞ്ഞുണർന്നു. ഭർത്താവും ഉണർന്നു. ഭർത്താവും ഉണർന്നതോടെ ശരണ്യ ഒരടവ് പ്രയോഗിച്ചു. ഉടൻ കുട്ടിക്ക് പാൽകൊടുക്കാനെന്നപോലെ കസേരയിൽ കുറെസമയം ഇരുന്നു. ഭർത്താവ് ഉറങ്ങിയെന്ന് മനസ്സിലായപ്പോൾ പിൻവശത്തെ വാതിൽ തുറന്ന് മതിലിനടുത്തുള്ള ഇടുങ്ങിയ ഇടവഴിയിലൂടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ കടൽത്തീരത്തേക്ക് നടന്നു.
തുടർന്ന് കൽക്കെട്ടിൽ ഇറങ്ങി കുട്ടിയെ കടലിൽ ഇടുകയായിരുന്നു. ഉറക്കത്തിൽ വെള്ളത്തിൽവീണ കുട്ടി കരഞ്ഞപ്പോൾ വീണ്ടും എടുത്തു. വീണ്ടും ആർത്തലയ്ക്കുന്ന തിരയിൽ കടലിലിട്ടു. തിരയിൽ മുങ്ങിയെന്ന് മനസ്സിലായപ്പോൾ നേരെ വീട്ടിലേക്ക് മടങ്ങി.
ഒന്നുമറിയാത്തതുപോലെ വീട്ടിൽ വന്നുകിടന്ന ശരണ്യ പുലർച്ചെയാണ് കുഞ്ഞിനെ കാണുന്നില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നും വിളിച്ചുപറയുന്നത്. ഭർത്താവിനോട് പോലീസിൽ പരാതി പറയാനും പറഞ്ഞു. കടലിൽ അകപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടില്ലെന്നാണ് അവർ കരുതിയത്.
പക്ഷെ, തിരയിൽ മൃതദേഹം തിരിച്ചെത്തി കൽക്കെട്ടിൽ കുടുങ്ങുകയായിരുന്നു. പോലീസും നാട്ടുകാരും രാവിലെതന്നെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആദ്യം നാട്ടുകാർക്ക് ഭർത്താവിനെ നേരിയ സംശയമുണ്ടായിരുന്നു.
കാരണം, അയാൾ ഏറെക്കാലത്തിനുശേഷമാണ് ശരണ്യയുടെ വീട്ടിൽ വരുന്നത്. സത്യത്തിൽ ശരണ്യ ഭർത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായതിന്റെ കുറ്റം അയാളിൽ ചുമത്തുകയായിരുന്നു ലക്ഷ്യം.