പാലക്കാട്: അസുഖം കാരണം മരിച്ച അമ്മയുടെ മൃതദേഹം കൊവിഡ് പേടിയില്‍ ആരുമറിയാതെ സംസ്‌ക്കരിച്ച് മകന്‍. പാലക്കാട് കുഴല്‍മന്ദത്താണ് സംഭവം. കോവിഡ് പേടി കാരണമാണ് വീട്ടുമുറ്റത്തു അമ്മയുടെ മൃതദേഹം കുഴിച്ചു മൂടിയതെന്നു മകന്റെ രഹസ്യമൊഴി.
കഴിഞ്ഞ മാസം കുളവൻമുക്കിലെ സഹോദരിയുടെ വീട്ടിൽ പോയ കമലമ്മയ്ക്കു നടക്കുന്നതിനിടെ വീണ് കാലിനു സാരമായി പരുക്കേറ്റു. തുടർന്ന് ബാബു കഴിഞ്ഞ 28ന് കളപ്പെട്ടിയിലെ മന്ദത്ത് വീട്ടിലേക്കു കൊണ്ടുവന്നു. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ബാബു തന്നെയാണ് ഭക്ഷണം പാകം ചെയ്തു കൊടുത്തത്. ഇതിനിടയിൽ ചിലപ്പോഴൊക്കെ മെല്ലെ നടന്നു തൊട്ടടുത്ത പലചരക്ക് കടയിലും പോകാറുണ്ടായിരുന്നു.
ഈ മാസം 21ന് രാവിലെ ഭക്ഷണം കൊടുക്കാൻ അമ്മയെ വിളിച്ചപ്പോൾ അനക്കമില്ല. മനോവൈകല്യമുള്ള ബാബു, മൃതദേഹത്തിൽ നിന്നും ദുർഗന്ധം വന്നതിനെത്തുടർന്ന് 24ന് വെള്ളിയാഴ്ച രാത്രി ഏഴോടെ വീട്ടുമുറ്റത്ത് അരയടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം കിടത്തി, സാരിയും ബെഡ് ഷീറ്റും കൊണ്ട് പുതപ്പിച്ചു.
അതിനുമുകളിൽ മണ്ണിട്ട് 24 മേച്ചിൽ ഓടുകൾ അടുക്കി. വീണ്ടും അതിനുമുകളിൽ മൺകൂനപോലെയാക്കി കാൽച്ചുവടു ഭാഗത്ത് രണ്ടു കല്ലും വച്ചു. മനോവൈകല്യമുള്ള ആൾ എങ്ങനെ ഇത്ര മനോഹരമായി സ്വന്തം അമ്മയുടെ മൃതദേഹം സംസ്കരിച്ചെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസും നാട്ടുകാരും.