ആലപ്പുഴ :വാടക നല്‍കാന്‍ കഴിയാതെ വന്നതോടെ വാടകവീട്ടില്‍ നിന്നിറങ്ങേണ്ടി വന്നതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ മുല്ലയ്ക്കൽ റോഡിൽ കൈവിട്ടിട്ട് അമ്മ പോയതായി പരാതി. പെൺകുട്ടിയും പിതാവും നഗരസഭാ ഓഫിസിലെത്തി പരാതി പറഞ്ഞതിനെ തുടർന്നു നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെട്ടു പെൺകുട്ടിയെ താൽക്കാലികമായി കുടുംബശ്രീയുടെ ‘സ്നേഹിത’യിൽ പാർപ്പിച്ചു.
വാടക നൽകാൻ കഴിയാതെ വന്നതിനാൽ പുന്നപ്രയിലെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നെന്നും അച്ഛന്റെ അടുത്ത് പൊയ്ക്കോളൂ എന്നും പറഞ്ഞാണ് അമ്മ പോയതെന്നു പെൺകുട്ടി പറയുന്നു. കയറ്റിറക്ക് ജോലിക്കുശേഷം അച്ഛൻ വിശ്രമിക്കുന്ന തൊഴിലാളി യൂണിയൻ ഓഫിസിലെത്തി പെൺകുട്ടി അച്ഛനെ കാണുകയായിരുന്നു. അച്ഛനുമായി തിരികെ മുല്ലയ്ക്കലിൽ എത്തിയെങ്കിലും അമ്മയെ കണ്ടില്ല. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം.
അന്ന് ഹൗസ് ബോട്ടിൽ കിടന്നശേഷം ഇന്നലെ ഉച്ചയ്ക്കാണ് പെൺകുട്ടി അച്ഛനുമായി നഗരസഭ ഓഫിസിൽ എത്തിയത്. കൗൺസിലർ സി.വി.മനോജ് കുമാർ, ചൈൽഡ് ലൈൻ കോ–ഓർഡിനേറ്റർ ജെഫിൻ എന്നിവരും വിഷയത്തിൽ ഇടപെട്ടു. മകളെ വഴിയിൽ വിട്ടശേഷം അമ്മ പോയതിനെതിരെ പെൺകുട്ടി ഇന്നു പൊലീസിനു പരാതി നൽകുമെന്നു ചെയർമാൻ പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അമ്മയെ വിളിച്ചുവരുത്തി അവരുടെ ഭാഗം കേട്ടശേഷം നടപടി സ്വീകരിക്കും.