കൊച്ചി: ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചതിന് പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സിനിമ വീണ്ടും പേരുമാറ്റി റിലീസ് ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. രണ്ടു തവണ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട "പിതാവിനും പുത്രനും" എന്ന സിനിമ "അക്വേറിയം' എന്ന പുതിയ പേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനുള്ള ശ്രമമാണ് ഹൈക്കോടതി തടഞ്ഞത്.
വോയ്സ് ഓഫ് നൺസ് സമർപ്പിച്ച റിട്ട് പെറ്റിഷൻ പരിഗണിച്ച ഹൈക്കോടതി മേയ് 14ന് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പത്തു ദിവസത്തേയ്ക്ക് സ്റ്റേ ചെയ്തു. 2013ൽ "പിതാവിനും പുത്രനും" എന്ന പേരിൽ ചിത്രീകരണം പൂർത്തിയാക്കി പ്രദർശനത്തിനൊരുങ്ങിയ ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിരുന്നില്ല. സെൻസർ ബോർഡ് കേരള ഘടകവും റിവിഷൻ കമ്മിറ്റിയും അപ്പലേറ്റ് ട്രൈബ്യൂണലും തള്ളിയതോടെ ആ സിനിമ നിരോധിത സിനിമകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടു. ക്രൈസ്തവർക്കും സന്യസ്തർക്കും എതിരായ ദുഷ്പ്രചരണങ്ങൾ മാത്രം ലക്ഷ്യംവച്ചുള്ള സിനിമ തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ച് പിന്നണി പ്രവർത്തകർ വീണ്ടും റിലീസ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
2020ൽ അക്വേറിയം എന്ന് പേരുമാറ്റി വീണ്ടും സെൻസർ ബോർഡിന് മുന്നിൽ സമർപ്പിക്കുകയും സെൻസർ ബോർഡ് അംഗങ്ങളെ തെറ്റിധരിപ്പിക്കുകയും ചെയ്താണ് സർട്ടിഫിക്കേറ്റ് കരസ്ഥമാക്കിയതെന്നാണ് വിവരം. എന്നാൽ ഒടിടി റിലീസിനോട് അനുബന്ധിച്ച് പത്രങ്ങൾക്ക് നൽകിയ വാർത്തയിൽ അപ്പലേറ്റ് ട്രൈബ്യൂണലിൽ നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് പേര് മാറ്റിയതോടെയാണ് തങ്ങൾക്ക് സർട്ടിഫിക്കേറ്റ് ലഭിച്ചതെന്നാണ് നിർമാതാക്കൾ ഉന്നയിക്കുന്ന വാദം.
ചിത്രത്തിൻറെ ട്രെയ്ലറും റിലീസ് തീയതിയും പ്രഖ്യാപിച്ചതോടെ കത്തോലിക്കാ സന്യാസിനിമാരുടെ ഓൺലൈൻ കൂട്ടായ്മയായ "വോയ്സ് ഓഫ് നൺസ്" നിയമപരമായി നീങ്ങാൻ തീരുമാനിക്കുകയായിരുന്നു. സന്യസ്തരെയും ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കുന്ന വിധത്തിലായിരുന്നു ട്രെയ്ലർ. വോയ്സ് ഓഫ് നൺസിന് വേണ്ടി ഹൈക്കോടതി അഭിഭാഷകരായ അഡ്വ. ജോർജ്ജ് പൂന്തോട്ടം, അഡ്വ. ജോൺ വർഗീസ് എന്നിവർ ഹാജരായി.
ബൽറാം മട്ടന്നൂരിൻറെ തിരക്കഥയിൽ ടി. ദീപേഷ് സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ സെൻസർ ബോർഡിന്റെ പരിഗണനയിലാണ്. ഏറെ ചർച്ച ചെയ്ത സിസ്റ്റർ ജസ്മിയുടെ ആത്മകഥയായ ആമേൻ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. 2013 സിനിമയുടെ മുഴുവൻ തിരക്കഥയും പിന്നണി പ്രവർത്തകർ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതോടെ ഒട്ടേറെപ്പേർ ആ സിനിമയ്ക്കും തിരക്കഥ പ്രസിദ്ധപ്പെടുത്തിയ വാരികയ്ക്കും എതിരായി രംഗത്ത് വന്നിരുന്നു.