മുംബൈ: സിനിമയിൽ അതിമനോഹരമായി തന്നെ അവതരിപ്പിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവാർത്ത അറിഞ്ഞതു മുതൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണി ദുഃഖിതനും അസ്വസ്ഥനുമാണെന്നു വെളിപ്പെടുത്തൽ. സുശാന്തിന്റെ മരണവിവരം അറിയിക്കാൻ ‘എം.എസ്. ധോണി – ദി അൺടോൾഡ് സ്റ്റോറി’യുടെ സംവിധായകൻ നീരജ് പാണ്ഡെ ഞായറാഴ്ച ധോണിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് വിവരം.
‘മഹി ഭായിക്കു (എം.എസ്. ധോണി) പുറമെ മരണവാർത്ത അറിയിക്കാൻ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കളായ മിഹിർ ദിവാകറിനെയും അരുൺ പാണ്ഡെ എന്നിവരെയും ഞാൻ വിളിച്ചിരുന്നു. സുശാന്തിന്റെ വിയോഗ വാർത്ത എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. മഹി ഭായിക്ക് ആദ്യം ഈ വാർത്ത വിശ്വസിക്കാനായില്ല. സുശാന്ത് മരിച്ചെന്ന വിവരം അദ്ദേഹത്തെ അസ്വസ്ഥനാക്കി’ – നീരജ് പാണ്ഡെ പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘ദി അൺടോൾഡ് സ്റ്റോറി’ എന്ന സിനിമയിലെ വേഷം മികച്ചതാക്കാൻ സുശാന്ത് കാട്ടിയ ഉത്സാഹം ധോണിയെ വളരെയേറെ ആകർഷിച്ചിരുന്നതായി ധോണിയുടെ മാനേജരും അദ്ദേഹത്തിന്റെ ബയോപിക്കിന്റെ സഹ നിർമാതാവുമായ അരുൺ പാണ്ഡെ പറഞ്ഞു.
‘ധോണിയുടെ വേഷം വെള്ളിത്തിരയിൽ മനോഹരമാക്കാൻ സുശാന്തിന് കഴിഞ്ഞതിനു പിന്നിൽ ഒരു കാരണമുണ്ട്. ഈ സിനിമയുടെ ഭാഗമാകുന്നതിനു മുൻപ് ധോണിയെ ആരാധിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. ധോണിയെ ഒരു പ്രചോദനമായാണ് സുശാന്ത് കണ്ടിരുന്നത്. സുശാന്ത് ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് ജനിച്ചുവീണയാളല്ല. ധോണിയേപ്പോലെ ചെറിയൊരു ഗ്രാമത്തിൽനിന്ന് വന്ന് വിജയിച്ചയാളാണ്’ – അരുണ്‍ പാണ്ഡെ ചൂണ്ടിക്കാട്ടി.