ന്യൂഡൽഹി: നാഗ്പൂരിൽ ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്ത മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ ആർഎസ്എസ് നേതൃത്വം രംഗത്ത്. മോഹഭംഗം വന്നവരാണ് ഇത്തരത്തിലുളള തരംതാണ കൗശലങ്ങൾ നടത്തുന്നതെന്നും ഇത്തരം ശക്തികളാണ് പ്രണാബിന്റെ ആർഎസ്എസ് ആസ്ഥാന സന്ദർശനം തടയാൻ ശ്രമിച്ചതെന്നും സംഘടനാ നേതൃത്വം ആരോപിച്ചു. രാഷ്ട്രീയ രംഗത്തുളള സ്പർദ്ധയുണ്ടാക്കുന്ന ചില രാഷ്ട്രീയ കക്ഷികളാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും ആർഎസ്എസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്തതിനു പിന്നാലെ മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ വ്യാജ ചിത്രങ്ങൾ പുറത്തായിരുന്നു. ആർഎസ്എസ് നേതാക്കൾ ഉപയോഗിക്കുന്ന കറുത്ത തൊപ്പിവെച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനും മറ്റ് നേതാക്കൾക്കും ഒപ്പം പ്രണാബ് മുഖർജിയും സല്യൂട്ട് സ്വീകരിക്കുന്നതുമായ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. താൻ ആശങ്കപ്പെട്ടിരുന്നതാണ് സംഭവിച്ചതെന്നും പ്രണാബ് മുഖർജിക്കു മുന്നറിയിപ്പ് നൽകിയിരുന്നത് ഇതാണെന്നും ചൂണ്ടിക്കാട്ടി മകൾ ശർമിഷ്ഠ മുഖർജി രംഗത്തെത്തി.
മുതിർന്ന കോണ്ഗ്രസ് നേതാവായിരുന്ന പ്രണാബ് മുഖർജി ആർഎസ്എസ് ആസ്ഥാനത്തെ ചടങ്ങിൽ പങ്കെടുത്തതിനെതിരേ വിവാദം കൊടുന്പിരി കൊണ്ടിരിക്കേയാണ് പുതിയ സംഭവം. ആർഎസ്എസ് ആസ്ഥാനത്തു നടന്ന പ്രാർഥന ചടങ്ങിൽ മോഹൻ ഭഗവത് അടക്കമുള്ള നേതാക്കൾ കറുത്ത തൊപ്പി ധരിച്ച് കൈ നെഞ്ചത്തു വെച്ച് സല്യൂട്ട് സ്വീകരിക്കുന്പോൾ പ്രണാബ് മുഖർജി ഇതൊന്നും ചെയ്യാതെ നേരെ നിൽക്കുന്ന ചിത്രം ആർഎസ്എസ് തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ ചിത്രം മോർഫ് ചെയ്താണ് പുതിയ ചിത്രം പ്രചരിപ്പിച്ചിരിക്കുന്നത്.
നാഗ്പൂരിൽ ചെന്ന് പ്രണാബ് മുഖർജി എന്തെല്ലാം പറഞ്ഞാലും അതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് ബിജെപിയും സംഘപരിവാർ പ്രചാരകരും തെറ്റായ വാർത്തകളും ഉൗഹാപോഹങ്ങളും പ്രചരിപ്പിക്കുമെന്ന് മകളും കോണ്ഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ ചിത്രം പുറത്തുവന്നതോടെ അതു ചൂണ്ടിക്കാട്ടി ശർമിഷ്ഠ മുഖർജി വീണ്ടും രംഗത്തെത്തി.
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പ്രണാബ് മുഖർജിയുടെ പുതിയ ചിത്രവും ശർമിഷ്ഠ ട്വിറ്ററിൽ ഷെയർ ചെയ്തു. ഇതു തന്നെയാണ് ഞാൻ ഭയന്നത്. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ വിലക്കിയത്. പരിപാടി കഴിഞ്ഞ് മണിക്കൂറുകളായില്ല, അതിനു മുന്പേ ആർഎസ്എസും ബിജെപിയും കൗശലപ്പണി തുടങ്ങിയെന്നും അവർ ട്വിറ്ററിൽ കുറിച്ചു.