പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ഡിസിസി അധ്യക്ഷനും പാലക്കാട് എംപിയുമായ വി.കെ ശ്രീകണ്ഠൻ രംഗത്ത്.
" പാരമ്പര്യം ജന്മ പുണ്യമാണ്. അന്തസ്സും ആത്മാർത്ഥതയും കർമ്മഫലമാണ്. കഴിവും അംഗീകാരവും പ്രയത്നിച്ചു നേടുന്നതാണ്. ഇതെല്ലാം ചേർന്നതാണ് ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതൊന്നും തൊട്ട് തീണ്ടിയിട്ടില്ലാത്തവർക്ക് ഭീരുക്കളുടെ സ്വരമായിരിക്കും. " - എന്നായിരുന്നു ശ്രീകണ്ഠന്‍റെ പ്രതികരണം .
മുല്ലപ്പള്ളിക്കെതിരായ പിണറായിയുടെ പ്രസ്താവനക്കെതിരെ എ കെ ആന്റണി മുതല്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഇന്ന് രംഗത്ത് വന്നിരിക്കുന്നത് .
കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമെന്നായിരുന്നു എ.കെ.ആന്‍റണി എം.പിയുടെ പ്രതികരണം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയവും ജാതിയും മതവുമെല്ലാം മറന്ന് കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയും പൂര്‍ണ്ണമായി സഹകരിക്കുകയും ചെയ്യുകയാണ്. അത്തരമൊരു ഘട്ടത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമാര്‍ശം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കല്ലുകടിയായെന്നു അദ്ദേഹം പറഞ്ഞു.