Advertisment

സിപിഎം മരണം ആഘോഷമാക്കുന്ന പാര്‍ട്ടി; അന്വേഷണം സിബിഐക്ക് വിടണമെന്നും മുല്ലപ്പള്ളി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: മരണങ്ങളെ ആഘോഷമാക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

രക്തസാക്ഷികളുടെ പേരില്‍ പാര്‍ട്ടി ഫണ്ട് പിരിക്കുന്നതിലാണ് സിപിഎമ്മിന് താല്‍പ്പര്യം. ഓരോ മരണവും തീവ്രമായ ദുഖമാണ്. വെഞ്ഞാറമൂട് കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു.

നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല.

അതുകൊണ്ട് വെഞ്ഞാറമുട് ഇരട്ടക്കൊലപാതകം സിബിഐയ്ക്ക് വിടാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അക്രമത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. രണ്ട് സംഘങ്ങള്‍ നടത്തിയ അക്രമമാണ് തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ കൊലപാതകത്തില്‍ കാലാശിച്ചത്.

ആ സംഭവുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ല. ഈ ദാരുണ സംഭവത്തെ കെപിസിസി ശക്തമായി അപലപിക്കുന്നു.

ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മോഡല്‍ അക്രമം തലസ്ഥാനത്തേക്കും വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഹിംസയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അക്രമികളെ എക്കാലവും സംരക്ഷിക്കുന്നത് സിപിഎമ്മാണ്. ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമാക്കിയ പാര്‍ട്ടിയാണ് സിപിഎം. അക്രമം സിപിഎമ്മിന്റെ ശൈലിയാണ്.

വ്യാജപ്രചരണം നടത്തുന്നത് സി.പി.എമ്മിന്റെ രീതിയാണ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ വീണുകിട്ടിയ അവസരമായിട്ടാണ് സിപിഎം കാണുന്നത്.

അതിന്റെ ഭാഗമാണ് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വ്യാപകമായി അക്രമം അഴിച്ചുവിടാനുള്ള സിപിഎം നേതാക്കളുടെ ബോധപൂര്‍വ്വമായ ശ്രമം.

കഴിഞ്ഞ ദിവസം പിഎസ്‌സി ആസ്ഥാനത്ത് മുന്നില്‍ പട്ടിണി സമരം നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു പ്രകോപനവും ഇല്ലാതെ അക്രമിക്കുകയും സമരം അലങ്കോലപ്പെടുത്തുകയും ചെയ്തു.

സംസ്ഥാനത്തുടനീളം നൂറിലേറെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുകയാണ്. കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് ഡിവൈഎഫ്ഐ ഗുണ്ടകള്‍ ഇരച്ചുകയറി നാശനഷ്ടം ഉണ്ടാക്കി.

തൊടുപുഴയിലും ഇത് ആവര്‍ത്തിച്ചു. കോഴിക്കോട് കുണ്ടായിത്തോട് മുഹമ്മദ് അഹ്ദുറഹ്മാന്‍ വായനശാലയിലേക്ക് ബോംബെറിഞ്ഞു. നാദാപുരത്ത് മണ്ഡം കോണ്‍ഗ്രസ് ഓഫീസിനും ബോംബേറിഞ്ഞു.

കേശവദാസപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരപരിക്കേറ്റിരുന്നു. കണ്ണൂരിലും കോഴിക്കോടും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ അക്രമം സിപിഎം അഴിച്ചുവിടുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

trivandrum mullappally ramachandran
Advertisment