തിരുവനന്തപുരം: പാർട്ടിയെന്ന വികാരത്തേക്കാൾ വലുതല്ല മറ്റൊരു വികാരവുമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് മുല്ലപ്പള്ളി ഇങ്ങനെ പറഞ്ഞത്. ഒറ്റക്കെട്ടായി നില്‍ക്കുന്ന കോണ്‍ഗ്രസിനെ ഒരു ശക്തിക്കും പരാജയപ്പെടുത്താനാകില്ല.
പാര്‍ട്ടിയെന്ന വികാരത്തെക്കാള്‍ വലുതല്ല മറ്റൊരു വികാരവും. ആ ബോധം എല്ലാവര്‍ക്കും ഉണ്ടാകണമെന്നും മുല്ലപ്പള്ളി കുറിച്ചു. നാം ഓരോരുത്തരും തന്നെയാണ് സംഘടനയുടെ ശക്തിയെന്നും സംഘടനയെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ഓരോ പ്രവര്‍ത്തകനില്‍ നിന്നും ഉണ്ടാകേണ്ടതെന്നും അദ്ദേഹം കുറിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്,
'കൂട്ടായ നേതൃത്വത്തിന്‍ കീഴില്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏതു പ്രതിസന്ധികളെയും അതിജീവിച്ച് കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം നേടാന്‍ സാധിക്കും. ഒറ്റക്കെട്ടായി നില്‍ക്കുന്ന കോണ്‍ഗ്രസിനെ ഒരു ശക്തിക്കും പരാജയപ്പെടുത്താനാകില്ല. പാര്‍ട്ടിയെന്ന വികാരത്തെക്കാള്‍ വലുതല്ല മറ്റൊരു വികാരവും.
ആ ബോധം എല്ലാവര്‍ക്കും ഉണ്ടാകണം. നാം ഓരോരുത്തരും തന്നെയാണ് സംഘടനയുടെ ശക്തി. സംഘടനയെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ഓരോ പ്രവര്‍ത്തകനില്‍ നിന്നും ഉണ്ടാകേണ്ടത്.
ജയസാധ്യതയും ജനങ്ങള്‍ക്ക് വിശ്വാസ്യതയുമുള്ള വ്യക്തികളെ തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയണം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഒരു ചൂണ്ടു പലകയാണ്. സ്വീകാര്യതയില്ലാത്തവരെ ജനം തള്ളിക്കളയും. സ്ഥാനാര്‍ത്ഥി നിർണയത്തിലെ പാളിച്ചയും അനൈക്യവും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ഇത് യാഥാര്‍ത്ഥ്യമാണ്.
അത് നാം ഉള്‍ക്കൊള്ളുകയും തെറ്റുകള്‍ തിരുത്തുകയും വേണം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല വാര്‍ഡുകളിലും അവധാനതയോടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ഉണ്ടായത്. അതേസമയം കെപിസിസി നിര്‍ദ്ദേശിച്ച മാനദണ്ഡം അനുസരിച്ചും സമവാക്യങ്ങള്‍ ഉള്‍ക്കൊണ്ടും ജനസ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ച ഇടങ്ങളിലും കോണ്‍ഗ്രസിന് ജയിക്കാനും തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കാനും കഴിഞ്ഞെന്നത് പരമായ യാത്ഥാര്‍ത്ഥ്യമാണ്.
അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ മറ്റു മാനദണ്ഡങ്ങള്‍ ഒരു തടസ്സമാകില്ല. ജനസ്വീകാര്യതയും കഴിവും പ്രതിബദ്ധതയും സ്വാഭാവശുദ്ധിയും ആയിരിക്കും മറ്റുഘടകങ്ങളെക്കാള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് കെപിസിസി പരിഗണിക്കുന്ന യോഗ്യതകള്‍.
യുവാക്കള്‍, വനിതകള്‍, ന്യൂനപക്ഷ-പാര്‍ശ്വവത്കരിപ്പെട്ട വിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അര്‍ഹമായ പ്രധാന്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉറപ്പാക്കും. ഇതിന് ഹൈക്കാമാൻഡിന്റെ അംഗീകാരം കെ പി സി സിക്ക് ലഭിച്ചിട്ടുണ്ട്. ജയസാധ്യതയില്‍ കുറഞ്ഞൊരു ബാഹ്യസമര്‍ദ്ദത്തിനും നേതൃത്വം കീഴ്‌പ്പെടില്ല.ഒരു വിഭാഗത്തേയും അവഗണിക്കുകയുമില്ല.