കോഴിക്കോട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഓഐസിസിയിലെ പൊങ്ങച്ചക്കാരും പങ്കെടുത്ത ലോക കേരള സഭയെ നിശിതമായി വിമര്‍ശിച്ച് എ ഐ സി സി നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി.
വിദേശത്തെ ചില പുതുപ്പണക്കാരേ സുഖിപ്പിക്കാന്‍ വേണ്ടിയാണ് പിണറായി വിജയന്‍ ലോക കേരള സഭ സംഘടിപ്പിച്ചതെന്നും അവർക്കു പിന്നിൽ പോയി ഇരിക്കേണ്ട ഗതികേട് എംപിമാർക്കുണ്ടായെന്നും മുല്ലപ്പള്ളി പരിഹസിച്ചു .
ലോക കേരളസഭയിൽ പങ്കെടുത്ത കാര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജാഗ്രത കാട്ടേണ്ടതായിരുന്നു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സഭകളിൽ നന്നായി ആലോചിച്ച ശേഷമേ പങ്കെടുക്കാൻ പാടുണ്ടായിരുന്നുള്ളു.
മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായാണു ലോകകേരള സഭ സംഘടിപ്പിച്ചത്. നവസമ്പന്നന്മാരും പിണറായി വിജയനും തമ്മിലുള്ള ചങ്ങാത്തമാണ് ഈ സംഭവത്തിനു പിന്നിലുണ്ടായിരുന്നത്. ഇതുകൊണ്ട് ഒരു നിക്ഷേപവും കേരളത്തിൽ വരാൻ പോകുന്നില്ല. അതിൽ പങ്കെടുത്ത നവസമ്പന്നന്മാരുടെ ചരിത്രം എല്ലാവർക്കും അറിയാം.
അവർക്കു പിന്നിൽ പോയി ഇരിക്കേണ്ട ഗതികേട് എംപിമാർക്കുണ്ടായി. ഇവിടെ പ്രോട്ടോക്കോൾ പാലിക്കപ്പെട്ടില്ല. കേരളീയ സമൂഹത്തെ അപമാനിക്കുന്നതിനു തുല്യമായിരുന്നു ഇത്. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസിനു കഴിയേണ്ടതാണ് - മുല്ലപ്പള്ളി പറഞ്ഞു .