തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും തമ്മിലുള്ള വോട്ടുകച്ചവടത്തിന്റെ കാരാര്‍ ഉറപ്പിച്ചത് വട്ടിയൂര്‍ക്കാവില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മിലാണു മത്സരം നടന്നത്. അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ജയിക്കുകയും ബിജെപി രണ്ടാംസ്ഥാനത്ത് വരികയും ചെയ്തു. അന്ന് 44000 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. കെ മുരളീധരന്‍ എംപിയായതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. പക്ഷേ ബിജെപിയുടെ വോട്ട് നില 28000 ആയി കുറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എങ്ങനെ വിജയിച്ചെന്നും ആരുതമ്മിലാണ് വോട്ടുകച്ചവടമെന്നും ഈ കണക്ക് പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഊതിപ്പെരുപ്പിച്ച ബലൂണ്‍ മാത്രമാണ്. പിആര്‍ വര്‍ക്കിനെ തുടര്‍ന്നുള്ള പ്രതിച്ഛായയില്‍ ജയിച്ചു വന്ന വ്യക്തിയാണ് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. വനിതാ പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി എഐസിസി കണ്ടെത്തിയ മികച്ച സ്ഥാനാര്‍ത്ഥിയാണ് യുഡിഎഫിന്റെ വീണാ നായരെന്നും മുല്ലപ്പള്ളി പറഞ്ഞു.