തിരുവനന്തപുരം: അമിത് ഷായുടെയും മോദിയുടെയും വിനീതവിധേയനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്ക് തന്നെ അധിക്ഷേപിക്കാന്‍ ധാര്‍മ്മികമായ അവകാശമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി അധ്യക്ഷന്‍ എന്നനിലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷം താന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതിന് മറുപടി പറയണം. അല്ലാതെ തനിക്ക് എവിടെനിന്ന് ഇത്തരം വിവരം കിട്ടിയെന്ന് തിരക്കുകയല്ല മുഖ്യമന്ത്രി ചെയ്യണ്ടത്.
തനിക്ക് ആരാണ് വിവരം തരുന്നത് എന്നോര്‍ത്ത് മുഖ്യമന്ത്രി മെനക്കെടേണ്ട. മുഖ്യമന്ത്രിയുടെ ഇന്റലിജെന്‍സ് വിഭാഗം എത്ര പരിശോധിച്ചാലും അത് ലഭിക്കുകയുമില്ല. ടിപി ചന്ദ്രശേഖര്‍ വധം നടന്ന് മണിക്കൂറുകള്‍ക്ക് അകം സിപിഎമ്മാണ് പ്രതികളെന്ന് ആദ്യം പറഞ്ഞത് താനാണ്. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ തനിക്കെതിരെ വാളെടുത്ത് ഉറഞ്ഞുതുള്ളിയത് ഇന്നും മറന്നിട്ടില്ല. ടിപി വധത്തില്‍ വമ്പന്‍ സ്രാവുകള്‍ പിടിക്കപ്പെട്ടില്ലെന്ന് പറഞ്ഞതാണ്. അതില്‍ താന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു.
അമിത് ഷായുടെയും മോദിയുടെയും ഇടപെടല്‍ ഇല്ലാതെ ടിപി വധത്തെ കുറിച്ച് സത്യസന്ധമായി സിബിഐ അന്വേഷിച്ചാല്‍ വമ്പന്‍ സ്രാവുകള്‍ വലയില്‍ കുടുങ്ങുക തന്നെ ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയായി പ്രവര്‍ത്തിച്ച സമയത്ത് സത്യസന്ധവും ഭരണഘടന അനുസൃതവുമായിട്ടാണ് പ്രവര്‍ത്തിച്ചത്. തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെയാണ് ആഭ്യന്തരമന്ത്രിയായി പ്രവര്‍ത്തിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.