മുംബൈ: മുംബൈയില്‍ 7000ത്തോളം ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ ഒരു മെഡിക്കല്‍ സര്‍വ്വേയില്‍ നഗരത്തിലെ ആറില്‍ ഒരാള്‍ അല്ലെങ്കില്‍ 16 ശതമാനം ആളുകളും കൊവിഡ് രോഗികളാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതെസമയം ചേരിപ്രദേശങ്ങളില്‍ പൊതു ശൗചാലയം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്നയിടങ്ങളിലെ 57 ശതമാനം പേരും കൊവിഡ് ബാധിതരാണെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
ജൂലൈ ആദ്യ രണ്ട് ആഴ്ചകളിലായാണ് റാന്‍ഡം സര്‍വെ നടത്തിയത്. നിതി ആയോഗ്, മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫ് ഗ്രേറ്റര്‍ മുംബൈ, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്നിവ ചേര്‍ന്നാണ് പഠനം നടത്തിയത്. മൂന്ന് മുനിസിപ്പല്‍ വാര്‍ഡുകളിലെ സന്നദ്ധപ്രവര്‍ത്തകരില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു സര്‍വെ.
പൊതുജനങ്ങളില്‍ ഏതെങ്കിലും ആന്റിബോഡികളുടെ സാന്നിധ്യമുണ്ടോ എന്ന് രക്ത സാമ്പിളുകളെടുത്താണ് പരിശോധിച്ചത്. നേരത്തെ രോഗം വന്നിട്ടുള്ളവരിലാണ് ആന്റിബോഡികള്‍ ഉണ്ടാവുക. പൊതുജനങ്ങളില്‍ രോഗവ്യാപനം എത്രത്തോളമുണ്ടായി എന്ന് മനസിലാക്കുന്നതിന് മാത്രമല്ല, പ്രതിരോധശേഷി കൈവരിക്കുന്നതിലേക്ക് പൊതു അവസ്ഥ മാറുന്നുണ്ടോ എന്നറിയാനും ഇത് ഉപകരിക്കും.
ആന്റിബോഡികള്‍ സ്ത്രീകളുടെ ശരീരത്തിലാണ് കൂടുതലായി കണ്ടെത്തിയതെന്നാണ് സര്‍വെ ഫലം പറയുന്നത്. സര്‍വെ നടത്തിയവരില്‍ ഭൂരിഭാഗത്തിനും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല.
മുംബൈയില്‍ ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന മരണങ്ങളില്‍ 7 ശതമാനവും മുംബൈയില്‍ നിന്നുള്ളതാണ്. 6000 പേരാണ് മുംബൈയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 1.2 കോടി ജനങ്ങളുള്ള മുംബൈ നഗരത്തില്‍ 65 ശതമാനം പേരും ചേരിപ്രദേശങ്ങളിലാണ് താമസിക്കുന്നത്.