മുംബൈ∙ കൌമാരക്കാരനായ മകന്റെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ് സ്വയം കുത്തി മരിച്ചു. മുംബൈയില്‍ ഡ്രൈവറായ അനിൽ ഷിന്‍ഡെ (34) ആണ് ഭാര്യ സീമയെ (30) കുത്തിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്ര മഹാബലേശ്വറിലെ ഹിൽ സ്റ്റേഷനിലാണു സംഭവം.
11 വയസ്സുകാരനായ മകനൊപ്പം ബുധനാഴ്ചയാണ് ഇരുവരും മഹാരാഷ്ട്ര സതാര ജില്ലയിലെ ഹിൽ സ്റ്റേഷനിൽ എത്തിയത്. ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവര്‍. മകന്‍ ഉറങ്ങിക്കഴിഞ്ഞപ്പോൾ ഇവർ തമ്മിൽ വാഗ്വാദം ഉണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശബ്ദം കേട്ട് ഉണർന്ന മകൻ നോക്കുമ്പോള്‍ അച്ഛൻ കത്തികൊണ്ട് അമ്മയെ കുത്തുന്നതാണ് കണ്ടത്. കുട്ടി വാവിട്ടു നിലവിളിക്കുന്നതിനിടെ അനിൽ കത്തി സ്വന്തം വയറ്റിലേക്കു കുത്തിയാഴ്ത്തി ജീവനൊടുക്കി.
മകൻ പുറത്തേക്കോടി ഹോട്ടൽ അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പൊലീസെത്തി രക്തത്തില്‍ കുളിച്ചു കിടന്ന ദമ്പതികളെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ഇരുവരും മരിച്ചിരുന്നു.