കൊച്ചി : പറവൂര്‍ കോടതിയിലെ പ്രതികൂട്ടില്‍ നിന്ന് മനുഷ്യകടത്ത് കേസിലെ പ്രതിയായ യുവതി മൂത്രമൊഴിച്ച സംഭവം ഇന്നലെ പുറത്ത് വന്നിരുന്നു . ശുചിമുറി സൗകര്യം ആവശ്യപ്പെട്ടിട്ടും പൊലീസുകാര്‍ ചെവിക്കൊള്ളാതിരുന്നതോടെയാണ് യുവതിയ്ക്ക് പ്രതിക്കൂട്ടില്‍ നിന്നു തന്നെ മൂത്രമൊഴിക്കേണ്ടി വന്നത്. യുവതിയുടെ നിസഹായാവസ്ഥ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന ആരോപണം ശക്തമാകുകയാണ്.
മുനമ്പം മനുഷ്യക്കടത്ത് കേസിൽ പതിനഞ്ചാം പ്രതിയായ രതിക്കാണ് പറവൂർ കോടതിയിലെ പ്രതിക്കൂട്ടിൽ നിന്ന് വനിതാ പൊലീസുകാരുടെ സാന്നിദ്ധ്യത്തിൽ മൂത്രം ഒഴിക്കേണ്ടി വന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതികരണം.
പ്രതിക്കൂട്ടിലെ നിലത്ത് വെള്ളം കിടക്കുന്നുണ്ടോയെന്ന് കോടതിമുറിയിലുള്ളവർ ആദ്യം സംശയിച്ചു. പക്ഷേ പിന്നീടാണ് രതി മൂത്രമൊഴിച്ചതാണെന്ന് ബോധ്യപ്പെട്ടത്. രതി നാല് വയസ്സുള്ള മകനെ ഒക്കത്ത് വെച്ചാണ് പ്രതിക്കൂട്ടിൽ കയറിയത്. തൊട്ടടുത്തുണ്ടായിരുന്ന മൂന്ന് വനിതാ പൊലീസുകാർ രതി മൂത്രമൊഴിച്ച വിവരം ശ്രദ്ധിച്ച മട്ടുണ്ടായില്ലെന്ന് കോടതി മുറിയിലുണ്ടായിരുന്നവർ പറയുന്നു. ജഡ്ജി ഉൾപ്പടെ മുറിയിലെ അധികമാരും സംഭവം അറിഞ്ഞതുമില്ല.
മുനമ്പം മനുഷ്യക്കടത്ത് കേസിൽ ക്യു ബ്രാഞ്ചിന്‍റെ സഹായത്തോടെയാണ് മുനമ്പം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രതി ഉൾപ്പടെ ഏഴ് പേരെ അറസ്റ്റ് ചെയ്തത്. പതിനൊന്നാം പ്രതിയായ ഇളയരാജയുടെ ഭാര്യയാണ് രതി.