മലപ്പുറം: വിവിധ പദ്ധതികൾ നടപ്പിലാക്കാൻ പണമില്ലാത്തതിനാൽ അഞ്ചുകോടിക്ക് ബസ്‌സ്റ്റാന്‍ഡ് പണയംവെക്കാനൊരുങ്ങി മലപ്പുറം നഗരസഭ. മലപ്പുറം സര്‍വീസ് സഹകരണബാങ്കിലാണ് പണയംവെക്കുക. പി.എം.എ.വൈ.-ലൈഫ് ഭവനപദ്ധതിയില്‍ നഗരസഭയുടെ വിഹിതത്തിന് പണം കണ്ടെത്താനാണ് ഈ നീക്കം.
നഗരസഭാ കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബസ്‌സ്റ്റാന്‍ഡ് പണയംവെക്കാന്‍ തീരുമാനിച്ചത്. കുറഞ്ഞ പലിശയായതിനാലാണ് മലപ്പുറം സര്‍വീസ് സഹകരണബാങ്കിനു നല്‍കുന്നത്. 332 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം പൂവണിയാന്‍ നഗരസഭയ്ക്കു മുന്‍പില്‍ ഇതുമാത്രമായിരുന്നു മാര്‍ഗം.
പി.എം.എ.വൈ.-ലൈഫ് ഭവനപദ്ധതിയുടെ 50 ശതമാനം നഗരസഭയും ബാക്കി 50 ശതമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വഹിക്കണമെന്നാണ് പുതിയ തീരുമാനം. 332 വീടുകളുടെ അപേക്ഷ നഗരസഭയ്ക്കുമുന്‍പിലുണ്ട്. ഇതിനായി 4.98 കോടി ചെലവഴിക്കണം. ഇത്രയും വലിയ തുക തനതു ഫണ്ടിലില്ലാത്തതുകൊണ്ടാണ് പണയം വെക്കാനുള്ള തീരുമാനമെന്ന് അധികൃതര്‍ പറയുന്നു.