കൊച്ചി: ’ഇന്ത്യയിലെ ഹാര്‍ബറുകളില്‍ മോഡല്‍ ഹാര്‍ബറായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് മുനമ്പത്തേത്. ഇവിടെ മീന്‍ പരിശോധനയല്ലാതെ മറ്റു കാര്യങ്ങളിലൊന്നും ഉദ്ദ്യോഗസ്ഥര്‍ കാര്യമായ ശ്രദ്ധിക്കുന്നില്ല. സി.സി.ടി.വി ഘടിപ്പിക്കാന്‍ കലക്ടര്‍ ഉത്തരവിറക്കിയിട്ട് വര്‍ഷങ്ങളായി, ഇത് വരെ ഒന്നു പോലും സ്ഥാപിച്ചിട്ടില്ല. കടവില്‍ നിന്ന് ബോട്ട് വരുന്നതും പോകുന്നതും കാണുവാന്‍ ക്യാമറ സ്ഥാപിക്കണമെന്നും അന്ന് തീരുമാനിച്ചിരുന്നു.
അത് നിലവില്‍ വന്നിരുന്നെങ്കില്‍ ഇപ്പോള്‍ ആ ബോട്ട് എങ്ങോട്ട് പോയി എങ്ങിനെ പോയി എന്നൊക്കെ അറിയാമായിരുന്നു’ മുനമ്പത്തെ ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ ഗിരീഷിന്റെ വാക്കുകളാണിത്.
43 അംഗ സംഘം കേരളത്തില്‍ നിന്ന് കടല്‍മാര്‍ഗ്ഗം കടന്നുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ കേരളത്തിന്റെ കടവുകളില്‍ എത്രത്തോളം ജാഗ്രതാ പുലര്‍ത്തുന്നുണ്ടെന്ന ചോദ്യമുയര്‍ന്നു വരികയാണ്.
ജനുവരി 12ന് കൊച്ചി മാല്യങ്കരയിലെ ബോട്ട് കടവിലെത്തിയ പരിസരവാസികളായ കുറച്ച് ചെറുപ്പക്കാര്‍ എട്ട് ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളും മരുന്നുകളും മൂന്ന് വിമാനടിക്കറ്റുകളും കണ്ടെത്തിയതോടെ സംശയം തോന്നി പൊലീസിനെ അറിയിച്ചു.
ഇതേക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഓസ്രടലിയ ന്യസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.