Advertisment

തോക്കുമായി ഒരാള്‍ പരിസരത്ത് എത്തിപ്പറ്റിയ സാഹചര്യത്തില്‍ നാലു സാധ്യതകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ഓടുക, ഒളിക്കുക, മരിച്ചതുപോലെ അഭിനയിക്കുക, തിരിച്ചടിക്കുക. ഓരോന്നിനും അതിന്റേതായ റിസ്‌ക്കുണ്ടെങ്കിലും തീരുമാനം എടുക്കാന്‍ വൈകരുത് ; പണ്ടൊക്കെ വെടിയൊച്ച കേട്ടാല്‍ ഉടന്‍ കമിഴ്ന്നു കിടക്കുക എന്നതായിരുന്നു പരിശീലനം തിരക്കുള്ള സ്ഥലത്ത് അത് ചെയ്യുന്നത് റിസ്‌ക് ആണ്. ബഹുഭൂരിപക്ഷവും തലങ്ങും വിലങ്ങും ഓടുമ്പോള്‍ കിടക്കുന്ന ആളെ ചവിട്ടി കൊല്ലും ; മുരളി തുമ്മാരുകുടി പറയുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോട്ടയം: ന്യൂസിലാന്‍ഡിലെ വെടിവയ്പ്പില്‍ ലോകമൊന്നാകെ ഞെട്ടിയിരിക്കുകയാണ്.  ഒരു മലയാളിയടക്കം 50 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍, ഇത്തരത്തില്‍ ഒരാള്‍ തോക്കുമായി കടന്നുവന്നാല്‍ എന്തുചെയ്യണമെന്ന് പറഞ്ഞുതരികയാണ് മുരളി തുമ്മാരുകുടി.

Advertisment

publive-image

മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കാം,

വെടിയൊച്ച കേട്ടാല്‍ എന്ത് ചെയ്യണം ?

മുന്‍പ് പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും കാര്യമുള്ളതായതിനാല്‍ ഒരിക്കല്‍ക്കൂടി പറയാം.

ലോകത്തെ ഏറ്റവും സമാധാമുള്ള ഒരു സ്ഥലമായി അറിയപ്പെട്ടിരുന്നതാണ് ന്യൂസിലാന്‍ഡ്. വര്‍ഷത്തില്‍ ഒരു ലക്ഷത്തിന് ഒരാളില്‍ താഴെ മാത്രം കൊലപാതകങ്ങളാണ് അവിടെ നടക്കാറുള്ളത്. അമേരിക്കയില്‍ ഇത് വര്‍ഷത്തില്‍ ലക്ഷത്തിന് അഞ്ചിന് മുകളിലും വെനിസ്വേല ഉള്‍പ്പടെ പല ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ അന്‍പതിന്റെ മുകളിലും ആണെന്ന് ഓര്‍ക്കണം. അവിടെയാണ് ഒറ്റയടിക്ക് 49 പേരെ ഒരാള്‍ കൊന്നൊടുക്കിയത്.

ഇന്നിപ്പോള്‍ ന്യൂസിലാന്‍ഡില്‍ നിന്നും അക്രമങ്ങള്‍ കുറവായ നെതെര്‍ലാന്‍ഡ്‌സില്‍ നിന്നും അക്രമത്തിന്റെ വാര്‍ത്തകള്‍ വരുന്നു. തോക്കുധാരികള്‍ ഓഫിസിലും സ്‌കൂളിലും എത്തി ആളെ കൊല്ലാന്‍ ശ്രമിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ്വമല്ലെങ്കിലും മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്.

പ്രൈമറി സ്‌കൂളുകളിലും, യുണിവേഴ്‌സിറ്റികളിലും, ഹോട്ടലിലും, പാര്‍ലമെന്റിലും, പള്ളിപ്പെരുന്നാളിലും, മ്യൂസിക് ഫെസ്റ്റിവലിലും വരെ ഇതുപോലെ ആയുധധാരികള്‍ ആളുകളെ കൊന്നൊടുക്കിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പെട്ടാല്‍ എങ്ങനെയാണ് നമ്മള്‍ അതിനെ നേരിടേണ്ടത്?

സാധാരണ ഓഫിസിലും സ്‌കൂളിലും സേഫ്റ്റിക്ക് വേണ്ടിയാണ് പരിശീലിപ്പിക്കുന്നത്. ഒരു അപകട സൂചന കിട്ടിയാലുടന്‍ ഇറങ്ങി ഓടി സുരക്ഷിതമായി ഒരുമിച്ചു കൂടണമെന്നാണ് പരിശീലനം നല്‍കുന്നത്. അതിനായി മിക്ക ഓഫിസിലും ഹോട്ടലിലും അസംബ്ലി ഏരിയ ഉണ്ട്. പക്ഷെ വെടിവെപ്പിന്റെ സാഹചര്യത്തില്‍ അത് വലിയ മണ്ടത്തരമാണ്. അതുകൊണ്ട് തന്നെ സുരക്ഷക്ക് വേണ്ട പുതിയ പരിശീലനങ്ങളാണ് ഞങ്ങള്‍ ഇപ്പോള്‍ നല്‍കുന്നത്. അതില്‍ ചില കാര്യങ്ങള്‍ പറയാം.

ഒഴിവാക്കലാണ് പ്രധാനം: നിങ്ങളുടെ പരിസരത്ത് ഒരു വെടിയൊച്ച കേട്ടാല്‍ ഒന്നു തീരുമാനിക്കാം, നിങ്ങള്‍ സുരക്ഷാ യുദ്ധം പകുതി തോറ്റു. കാരണം ഇത്തരം സാഹചര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുക എന്നതാണ് സുരക്ഷയുടെ ആദ്യപകുതി. ഇതിനാദ്യമായി ചെയ്യേണ്ടത് റിസ്‌ക്ക് പ്രൊഫൈലിങ്ങാണ്. അതായത്, ഒരു സ്ഥലത്ത് അല്ലെങ്കില്‍ ഒരു സ്ഥാപനത്തില്‍ ആയുധധാരികളായ ഒരാള്‍ എത്താനുള്ള സാധ്യതയെ, സ്ഥാപനം നടത്തുന്നവര്‍ അഥവാ ആഘോഷങ്ങളുടെ സംഘാടകര്‍ മുന്‍കൂട്ടി കാണണം. ഇത് മൂന്നു തരത്തിലാകാം. ഒന്ന്, നിങ്ങളുടെ സ്ഥാപനമുള്ളതോ പരിപാടി നടക്കുന്നതോ ആയ സ്ഥലം സംഘര്‍ഷ ബാധിതമാണോ? മുന്‍പ് എന്നെങ്കിലും വെടിവെപ്പുണ്ടായിട്ടുള്ള സ്ഥലമാണോ? എന്നെല്ലാം അറിഞ്ഞുവെക്കുക. രണ്ട്, നിങ്ങളുടെ സ്ഥലം ലക്ഷ്യം വെക്കാന്‍ അക്രമികള്‍ക്ക് പ്രത്യേകകാരണങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നറിയുക. (നിങ്ങളുടെ മതം, രാഷ്ട്രീയം, പ്രായം, ലിംഗം, ലൈംഗിക താല്പര്യങ്ങള്‍, വര്‍ണ്ണം, വര്‍ഗ്ഗം) ഇതൊക്കെ ഇക്കാര്യത്തില്‍ പ്രസക്തമാണ്. മൂന്ന്, തോക്ക് എളുപ്പത്തില്‍ ലഭിക്കാന്‍ സകാര്യമുള്ള സ്ഥലമാണോ എന്നെല്ലാം നിരീക്ഷിച്ചു വേണം നിങ്ങളുടെ സുരക്ഷാസംവിധാനങ്ങള്‍ ഡിസൈന്‍

ചെയ്യാന്‍.

യൂറോപ്പില്‍ എവിടെയും ഇപ്പോള്‍ തീവ്രവാദഭീഷണിയുണ്ട്. അതിനാല്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകുന്ന സമയത്ത് തോക്കോ ബോംബോ ട്രക്കോ പുതിയ നന്പറുകളുമായോ തീവ്രവാദികള്‍ എത്തിയേക്കാമെന്ന ഓര്‍മ്മയില്‍ വേണം നമ്മള്‍ അവിടെ പോകാനും, പങ്കെടുക്കാനും, പരിപാടികള്‍ സംഘടിപ്പിക്കാനും.

അമേരിക്കയില്‍ വളരെ എളുപ്പത്തില്‍ ലഭിക്കുന്ന ഒരായുധമാണ് തോക്ക്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും അപകടമുണ്ടാകാനുള്ള സാധ്യതയുള്ള സ്ഥലവും. കേരളത്തില്‍ തല്‍ക്കാലം തോക്കുകള്‍ സംഘടിപ്പിക്കുക അത്ര എളുപ്പമല്ലാത്തതിനാല്‍ തോക്കുമായി ഒരാള്‍ ഓഫീസിലോ സ്‌കൂളിലോ ആഘോഷങ്ങളിലോ വന്നുചേരാനുള്ള സാധ്യതയും കുറവാണ്. എന്നാലും ന്യൂസിലാന്‍ഡില്‍ പോലും ഭീകരവാദി ആക്രമണങ്ങള്‍ നടക്കുന്ന, മാറുന്ന ചുറ്റുപാടുകളില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധയുള്ളവരായിരിക്കണം.

റിസ്‌ക്ക് പ്രൊഫൈലിലുള്ള സ്ഥാപനങ്ങളോ പരിപാടികളോ നടത്തുന്നവര്‍ ശ്രദ്ധിക്കണം. അതനുസരിച്ച് മുന്‍കരുതലുകളെടുക്കണം. ഓഫീസിനും ഹോട്ടലിനും മുന്‍പില്‍ എക്‌സ്‌റേ സ്‌ക്രീനിങ് ഉള്ളത് ഇതിന്റെ ഭാഗമാണ്. ഇനി പറയുന്ന കാര്യങ്ങള്‍ സംഘാടകരെ ഉദ്ദേശിച്ചല്ല, വ്യക്തികള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ്.

1. അപകടസാധ്യത അറിയുക. നിങ്ങള്‍ താമസിക്കുന്ന പ്രദേശമനുസരിച്ച് നിങ്ങളുടെ അപകടസാധ്യതയെ അറിയണം. നാട്ടില്‍ പൂരത്തിന് പോകുന്‌പോള്‍ സ്ത്രീകളെ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്യാനുള്ള ശ്രമമാണ് കൂടുതല്‍ നടക്കുന്നത്. യൂറോപ്പിലിപ്പോള്‍ മ്യൂസിക്ക് ഫെസ്റ്റിവലില്‍ പേടിക്കേണ്ടത് ബോംബും തോക്കും ട്രക്കുമൊക്കെയാണ്. ഇതറിഞ്ഞ് വേണം ആഘോഷങ്ങള്‍ക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍.

2. ഏതു സ്ഥലത്തെത്തിയാലും പരിസരം വീക്ഷിക്കുക, പരിസരത്തുള്ളവരെയും. എന്തെങ്കിലും അപകടമുണ്ടായാല്‍ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കുന്നതെങ്ങനെ എന്ന് ചിന്തിക്കണം. ചുറ്റുപാടില്‍ സംശയാസ്പദമായി എന്തെങ്കിലും കണ്ടാലുടന്‍ അധികാരികളെ അറിയിക്കുക. അവര്‍ എന്ത് നടപടി എടുത്താലും സംശയം തോന്നിയാലുടന്‍ നമ്മള്‍ സ്ഥലം കാലിയാക്കുക.

3. വെടിയൊച്ച കേട്ടാലുടനെ ഒരുമിച്ച് രണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണം. എവിടെനിന്നാണ് ശബ്ദം കേട്ടത്, ഏതുവഴി എളുപ്പത്തില്‍ രക്ഷപെടാം. പണ്ടൊക്കെ വെടിയൊച്ച കേട്ടാല്‍ ഉടന്‍ കമിഴ്ന്നു കിടക്കുക എന്നതായിരുന്നു പരിശീലനം (മീശമാധവനിലെ പുരുഷുവിന്റെ ഡ്രില്‍ ഓര്‍ക്കുക). തിരക്കുള്ള സ്ഥലത്ത് അത് ചെയ്യുന്നത് റിസ്‌ക് ആണ്. ബഹുഭൂരിപക്ഷവും തലങ്ങും വിലങ്ങും ഓടുന്‌പോള്‍ ആദ്യം കിടക്കുന്ന ആളെ ചവിട്ടി കൊല്ലും.

തോക്കുമായി ഒരാള്‍ പരിസരത്ത് എത്തിപ്പറ്റിയ സാഹചര്യത്തില്‍ നാലു സാധ്യതകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ഓടുക, ഒളിക്കുക, മരിച്ചതുപോലെ അഭിനയിക്കുക, തിരിച്ചടിക്കുക. ഓരോന്നിനും അതിന്റേതായ റിസ്‌ക്കുണ്ടെങ്കിലും തീരുമാനം എടുക്കാന്‍ വൈകരുത്.

നിങ്ങള്‍ ഒരു ആള്‍ക്കൂട്ടത്തിന്റെ തുറന്ന പ്രദേശത്തോ ഹോട്ടലിലോ മാര്‍ക്കറ്റിലോ ആണെങ്കില്‍ ഓട്ടം തന്നെ രക്ഷ. ഇവിടെ നിങ്ങളെ പ്രത്യേകം അന്വേഷിച്ചോ ഉന്നം വെച്ചോ അല്ല വെടിവെക്കുന്നത്. പരമാവധി ആളുകളെ കൊല്ലണമെന്നേ അക്രമിക്ക് ലക്ഷ്യമുള്ളൂ. വെടിശബ്ദം കേട്ടതിന്റെ എതിര്‍ദിശയിലേക്ക് പരമാവധി വേഗത്തില്‍ ഓടുക. നേരെയല്ല, വളഞ്ഞ് തിരിഞ്ഞ് വേണം ഓടാന്‍ എന്നൊക്കെ ആളുകള്‍ പറയും. ശ്രദ്ധിക്കേണ്ട. വെടിവെക്കുന്നത് നിങ്ങളെ ഉന്നം വെച്ചല്ലാത്തതിനാല്‍ വളഞ്ഞാലും പുളഞ്ഞാലും അപകടസാധ്യത ഒന്നാണ്. പരമാവധി വേഗത്തിലോടി അക്രമിയില്‍ നിന്ന് അകലെയാകാന്‍ ശ്രമിക്കുക, അതാണ് ബുദ്ധി.

നിങ്ങള്‍ നിങ്ങളുടെ ഓഫീസിലോ, വിമാനത്താവളത്തിലോ, അതുപോലെ അല്പം പരിചയമുള്ളതും കുറച്ചേറെ മുറികളും മറകളുമുള്ള സ്ഥലത്താണെങ്കില്‍ ഒളിക്കുക എന്നതാണ് ബുദ്ധി. ഇതും രണ്ടു രീതിയിലുണ്ട്. ഒന്ന്, വെടിയുണ്ടയെ തടയുന്ന എന്തിന്റെയെങ്കിലും മറവില്‍. ഭിത്തി, വലിയ അലമാര എന്നിങ്ങനെ. രണ്ട്, അക്രമിക്ക് നമ്മളെ കാണാനാവാത്ത വിധത്തില്‍ എന്തിന്റെയെങ്കിലും മറവില്‍. വാതിലിന്റെ പിന്നില്‍, മേശയുടെ അടിയില്‍ എന്നിങ്ങനെ. ഒളിഞ്ഞിരിക്കുന്‌പോള്‍ എങ്ങനെ ഓടിരക്ഷപെടാമെന്നും അക്രമി തൊട്ടടുത്തെത്തിയാല്‍ എങ്ങനെ ഒന്ന് കൊടുക്കാമെന്നും മുന്‍കൂര്‍ ചിന്തിക്കണം.

വെടിവെപ്പിനിടയില്‍ സെല്‍ഫിയെടുക്കാന്‍ നില്‍ക്കരുത്. ഒളിച്ചിരിക്കുന്‌പോള്‍ മൊബൈല്‍ഫോണ്‍ ഉടനെ സൈലന്റിലാക്കണം, മറ്റുള്ളവരെയും അത് ഓര്‍മ്മിപ്പിക്കണം.

അക്രമി മുന്നിലെത്തുകയും നമ്മളെ കണ്ടുപിടിക്കാന്‍ സാധ്യതയുണ്ടെന്നും തോന്നിയാല്‍ പിന്നെ മറ്റൊന്നും നോക്കാതെ നമുക്ക് ലഭ്യമായ എന്തുപയോഗിച്ചും അവരെ നേരിടണം. തോക്കിനെ പ്രതിരോധിക്കാന്‍ പറ്റിയ ആയുധം നമുക്ക് കിട്ടാന്‍ വഴിയില്ലാത്തതുകൊണ്ട് അക്രമി നമ്മളെ കാണുന്നതിനുമുന്പ് ആക്രമിക്കുക എന്നതാണ് ബുദ്ധി. ഒരു കസേര കൊണ്ടോ കോട്ട് ഹാങ്ങര്‍ കൊണ്ടോ തലക്കടിക്കുക, കത്രികയുണ്ടെങ്കില്‍ വയറിനിട്ട് കുത്തുക, കൂടുതലാളുകളുണ്ടെങ്കില്‍ ഒച്ചയുണ്ടാക്കി ഓടിച്ചെന്ന് വലയം ചെയ്യുക. പറ്റിയാല്‍ മര്‍മ്മത്തില്‍ പിടിച്ചുടക്കുക, അല്ലെങ്കില്‍ തൊഴിക്കുക. അക്രമിയോട് ജയിക്കാം എന്ന ധൈര്യത്തിലല്ല, ഒരു ചെറുത്തുനില്‍പ്പും കൂടാതെ മരിച്ചുവീഴുന്നതിലും നല്ലതല്ലേ എന്നോര്‍ത്താണ് ഇതുപറയുന്നത്.

വെടിവെപ്പില്‍ അനേകമാളുകള്‍ ദൂരേക്ക് ഓടിപ്പോകുകയും കുറേപ്പേര്‍ വെടിയേറ്റു വീഴുകയും ചെയ്താല്‍ പിന്നെയുള്ള ഏക ആശ്രയം അഭിനയമാണ്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും കൂടെ മരിച്ചതായി അഭനയിച്ചു കിടക്കുക. മൊബൈല്‍ സൈലന്റിലാക്കുകയോ എറിഞ്ഞുകളയുകയോ ചെയ്യുക. നമ്മിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നും ചെയ്യരുത്.

വെടിവെപ്പ് എന്നത് ഒരു നിര്‍ണ്ണായക സാഹചര്യമാണ്. അതിനാല്‍ സേഫ്റ്റി നിയമങ്ങള്‍ ലംഘിക്കുന്നതില്‍ തെറ്റില്ല. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് നിങ്ങളെങ്കില്‍ പുറത്തേക്ക് ചാടാം. കാലുകുത്തി ചാടാന്‍ ശ്രദ്ധിക്കണമെന്ന് മാത്രം. വെടിവെപ്പ് നടക്കുന്ന സ്ഥലത്ത് ജീവനില്‍ കൊതിയുള്ളതിനാല്‍ പോലീസുകാരും വലിയ ടെന്‍ഷനിലായിരിക്കും.

അവരെ കണ്ടാലുടന്‍ ഒച്ചയുണ്ടാക്കാനോ ശ്രദ്ധയാകര്‍ഷിക്കാനോ പാടില്ല. നമ്മള്‍ ഓടിച്ചെല്ലുന്നതു കണ്ടാലും അക്രമികളെന്ന് തെറ്റിദ്ധരിച്ച് അവര്‍ വെടിവെച്ചേക്കാം.

ഇതുപോലൊരു സാഹചര്യത്തില്‍ പെട്ടാല്‍ ഭയം കാരണം മിണ്ടാനോ അനങ്ങാനോ പറ്റാത്ത അവസ്ഥയിലാകാന്‍ സാധ്യതയുണ്ട്. അതിനാലാണ് ഇത്തരം സാഹചര്യങ്ങളെ മുന്നേ കണ്ട് കരുതിയിരിക്കണം എന്നുപറയുന്നത്. ഇങ്ങനെയൊരു ലേഖനം വായിച്ചിരുന്നു എന്നത് പോലും ഇത്തരം ഒരവസരത്തില്‍ നമുക്ക് ധൈര്യം തരും.

സുരക്ഷിതരായിരിക്കുക!

മുരളി തുമ്മാരുകുടി

Advertisment