ബംഗളൂരു: ഇതര സമുദായത്തിലെ പെൺകുട്ടിയുമായി സൗഹൃദം പുലർത്തിയ ഒമ്പതാം ക്ലാസുകാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ ജനനേന്ദ്രിയം മുറിച്ച് കൊന്നു. പിന്നാലെ ചാക്കിൽകെട്ടി മൃതദേഹം പുഴയിലെറിഞ്ഞു. കർണാടക കലബുറഗിയിലെ നരിബോലിലാണ് ഞെട്ടിക്കുന്ന സംഭവം.
നരിബോലി സ്വദേശിയായ കൊല്ലി മഹേഷ് ആണ് (14) കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അമ്മാവനെയും രണ്ടുസുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പുഴയിൽ നിന്നും മൃതദേഹം കണ്ടെടുക്കുമ്പോൾ ജനനേന്ദ്രിയവും മൂക്കും മുറിച്ചനിലയിലായിരുന്നു.
പെൺകുട്ടിയുടെ അമ്മാവൻ വന്ന് മഹേഷിനെ കൂട്ടികൊണ്ടുപോവുകയായിരുന്നു. തിരിച്ചു വരാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മാസങ്ങൾക്കു മുമ്പാണ് വീടിന് സമീപത്ത് താമസിക്കുന്ന ഇതരസമുദായത്തിലെ സമപ്രായക്കാരിയുമായി മഹേഷ് കൂട്ടുകൂടുന്നത്.
പെൺകുട്ടിയെ കാണരുതെന്ന് മാതാവ് താക്കീത് ചെയ്തിരുന്നെങ്കിലും പെൺകുട്ടിക്ക് മഹേഷ് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ വാങ്ങി നൽകി. ഇതോടെ പെൺകുട്ടിയുടെ അമ്മാവൻ ഇടപെട്ടു. അമ്മാവനും രണ്ടു സുഹൃത്തുക്കളും ചേർന്ന് മഹേഷിനെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിെൻറ നിഗമനം.