ജിദ്ദ: കഴിഞ്ഞ ചൊവാഴ്ച കിഴക്കൻ ജിദ്ദയിലെ അൽസാമിർ ഏരിയയിൽ ഒരു മലയാളിയെ കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതി പിടിയിലായതായി വിവരം. മലപ്പുറം, കോട്ടക്കല്‍, പറപ്പൂര്‍ സൂപ്പി ബസാര്‍ സ്വദേശി പരേതനായ നമ്പ്യാടത്ത് ഉണ്ണീന്‍ മുസ്‌ല്യാരുടെ മകന്‍ കുഞ്ഞലവി (45) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിലെ പ്രതി കുഞ്ഞലവിയുമായി അടുത്ത പരിചയം ഉള്ള ഒരു ഈജിപ്തുകാരൻ ആണെന്നാണ് സൂചന. ഇയാളെ പോലീസ് പിടികൂടിയതായാണ് അറിയുന്നത്. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന കുഞ്ഞലവി കമ്പനിയുടെ കളക്ഷന്‍ കഴിഞ്ഞു എൺപതിനായിരത്തോളം റിയാലുമായി മടങ്ങവെയാണ് കൊല്ലപ്പെട്ടത്. രാവിലെ പത്തുമണിയോടെ സംഭവം. കാറില്‍ കുത്തേറ്റ് മരിച്ച നിലയില്‍ സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു.
കൊല്ലപ്പെട്ട കുഞ്ഞലവി സ്‌ക്രാപ്പ് നല്‍കി പണം വാങ്ങുന്ന സ്ഥാപനത്തിലെ ആളാണ് പ്രതി. കുഞ്ഞലവിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കാറില്‍ കൂടെ യാത്ര ചെയ്ത അക്രമി വാഹനത്തിൽ വെച്ച് അദ്ദേഹത്തെ കുത്തി കൊലപ്പെടുത്തുകയും കുഞ്ഞലവിയുടെ പക്കലുണ്ടായിരുന്ന പണം തട്ടിയെടുത്ത് രക്ഷപ്പെടുത്തുകയുമായിരുന്നു എന്നാണ് നിഗമനം.
തുടർന്ന്, നാട്ടിലേയ്ക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ വെച്ചാണ് അക്രമി പിടിയിലായതെന്നും വിവരമുണ്ട്. ഫൈനൽ എക്സിറ്റ് വിസ നേടി സൗദി വിടാൻ ഒരുങ്ങിയിരുന്ന വേളയിലാണ് പ്രതി കൊലപാതകം നടത്തിയത്.
കുറ്റവാളികളെ പിടികൂടുന്ന കാര്യത്തിൽ സൗദി പൊലീസിന് ലഭിക്കുന്ന മറ്റൊരു പൊൻതൂവൽ കൂടിയായ ഈ സംഭവം സംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തൽ, പക്ഷേ, അധികൃതർ ഇത് വരെ നടത്തിയിട്ടില്ല.
ഇപ്പോള്‍ കോട്ടക്കല്‍ പാപ്പയിലാണ് കുഞ്ഞലവിയുടെ കുടുംബം താമസിക്കുന്നത്. സ്‌പോണ്‍സറും സഹപ്രവര്‍ത്തകരും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തുവരികയാണ്.