പെട്ടിമുടി: സമീപ ലയങ്ങളിലുള്ളവർ പ്രദേശത്തു നിന്നു മാറണമെന്ന നിർദേശമുണ്ടായിട്ടും മലയിറങ്ങാതിരുന്നതിനെക്കുറിച്ചു മുരുകനോടു ചോദിച്ചപ്പോൾ കരച്ചിലടക്കി മുരുകന്റെ ചോദ്യം. ‘ഞാൻ മരിച്ചാൽ എന്നെ ഇവിടെ ഇട്ടിട്ടു പോകുമോ?’.
എൻഡിആർഎഫിനും ഫയർഫോഴ്സിനുമൊപ്പം മുരുകനുമുണ്ട് തിരച്ചിലിന്. കൂടെ മുരുകൻ വളർത്തുന്ന നായ്ക്കളായ ടൈഗറും റോസും. മണ്ണെടുത്ത ലയങ്ങളിൽനിന്ന് ഒരുപാട് ചോറു കഴിച്ചിട്ടുണ്ട് ഇരുവരും. സ്നേഹത്തോടെ ഭക്ഷണം നൽകിയിരുന്നവർ താമസിച്ച സ്ഥലങ്ങളിലൂടെ ഇരുവരും മുഖമുരുമ്മി നടന്നു.
‘കാട്ടിൽ പോയി വീട്ടിൽ തിരിച്ചെത്തിയാലേയുള്ളു ഞങ്ങൾക്കു ജീവിതം. കാട്ടിലെ മൃഗങ്ങളെയും കാലാവസ്ഥയെയും വെല്ലുവിളിച്ചാണ് ഞങ്ങൾ ജീവിക്കുന്നത്. എന്തിനും കൂടെയുണ്ടായിരുന്നവരാണു മണ്ണിനടിയിലായത്’ മുരുകൻ പറയുന്നു.
ഫോറസ്റ്റ് വാച്ചറായ മുരുകനും ഭാര്യ രാജേശ്വരിയും 2 മക്കളും തൊട്ടടുത്ത ലയത്തിലാണു താമസിച്ചിരുന്നത്. കനത്ത മഴയിൽ നായ്ക്കൾ കുരയ്ക്കുന്ന ശബ്ദം കേട്ടാണു മുരുകൻ പുറത്തിറങ്ങിയത്. നാളെ കാണാമെന്നു പറഞ്ഞു യാത്രയാക്കിയവർ താമസിച്ച ലയങ്ങളെല്ലാം മണ്ണെടുത്തെന്ന് ഇരുട്ടിലും മുരുകനു മനസ്സിലായി.
മലവെള്ളം കുത്തിയൊലിക്കുന്നതിനാൽ മറുകരയിലേക്കു കടക്കാനായില്ല. നേരം വെളുക്കുന്നതു വരെ ടൈഗറിനും റോസിക്കുമൊപ്പം മുരുകൻ ഉരുൾപൊട്ടിയതിനു മുന്നിൽ കാത്തിരുന്നു. ലയങ്ങളിൽ നിന്ന് ഇറങ്ങാൻ നിർദേശം കിട്ടിയപ്പോൾ മക്കളെയും ഭാര്യയെയും മൂന്നാറിലെ ബന്ധുവീട്ടിൽ എത്തിച്ചു.