ധാക്ക: ബംഗ്ലാദേശിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ സഹതാരത്തെ തല്ലാനോങ്ങിയ മുന്‍ ദേശീയ ടീം ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീം മാപ്പ് പറഞ്ഞു. തിങ്കളാഴ്ച ബംഗബന്ധു ട്വന്റി20 കപ്പിന്റെ എലിമിനേറ്ററിൽ ബെക്സിംകോ ധാക്കയും ഫോർച്യൂൺ ബരിഷാലും ഏറ്റുമുട്ടുന്നതിനിടെയാണ് വിവാദമായ സംഭവം അരങ്ങേറിയത്.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മുഷ്ഫിഖുര്‍ റഹീമാണ് ധാക്ക ടീമിന്റെ ക്യാപ്റ്റൻ. ഫോർച്യൂൺ ബരിഷാൽ ടീമിന് ജയിക്കാൻ 19 പന്തിൽ 45 റൺസ് വേണമെന്നിരിക്കെ അഫീഫ് ഹുസൈൻ അടിച്ച പന്ത് ഉയർന്നുപൊങ്ങി. ക്യാച്ചെടുക്കാനായി വിക്കറ്റ് കീപ്പർ കൂടിയായ മുഷ്ഫിഖുര്‍ റഹീം ഓടി. ഇതു ശ്രദ്ധിക്കാതെ നാസും അഹമ്മദും ക്യാച്ചിനായി ഓടിയെത്തി.
ഒരു കൂട്ടിയിടി ഒഴിവാക്കി മുഷ്ഫിഖുര്‍ ക്യാച്ച് പൂര്‍ത്തിയാക്കി. എന്നാല്‍ തടസം സൃഷ്ടിച്ച നാസുമിനോട് ഉടന്‍ തന്നെ താരം കയര്‍ക്കുകയും തല്ലാനോങ്ങുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ചെറിയ വാക്കുതര്‍ക്കവുമുണ്ടായി. സംഭവം വിവാദമായതോടെയാണ് ചൊവ്വാഴ്ച നാസുമിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ഒരു ചിത്രത്തിനൊപ്പം മുഷ്ഫിഖുര്‍ മാപ്പ് പറഞ്ഞത്. ഇന്‍സ്റ്റാഗ്രാമില്‍ നാസുമിനെ ചേര്‍ത്തു പിടിച്ചുനില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് മുഷ്ഫിഖുര്‍ മാപ്പ് പറഞ്ഞത്.