ധാക്ക: ബംഗ്ലാദേശ് പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റായ ബംഗബന്ധു ട്വന്റി20 കപ്പില്‍ ബെക്‌സിംകോ ധാക്കയും ഫോര്‍ച്യൂണ്‍ ബരിഷാലും തമ്മില്‍ നടന്ന മത്സരത്തില്‍ നടന്ന ഒരു സംഭവമാണ് കായികലോകത്തെ ചര്‍ച്ചാവിഷയം. ധാക്ക ടീമിന്റെ ക്യാപ്റ്റനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖുര്‍ റഹീമിന്റെ പെരുമാറ്റമാണ് സംഭവത്തിനാധാരം.
മത്സരത്തിനിടെ സ്വന്തം ടീമിലെ താരമായ നാസും അഹമ്മദിന് നേരെയായിരുന്നു മുഷ്ഫിഖുറിന്റെ രോഷപ്രകടനം. ഫോർച്യൂൺ ബരിഷാൽ ടീമിന് ജയിക്കാൻ 19 പന്തിൽ 45 റൺസ് വേണമെന്നിരിക്കെയായിരുന്നു സംഭവം അരങ്ങേറിയത്. ഫോർച്യൂൺ ബരിഷാൽ താരം അഫിഫ് ഹുസൈൻ അടിച്ച പന്ത് ഉയർന്നുപൊങ്ങിയതോടെ ക്യാച്ചെടുക്കാനായി മുഷ്ഫിഖുര്‍ റഹീം ഓടി. ഈ സമയം നാസും അഹമ്മദും ഓടിയെത്തിയതാണ് മുഷ്ഫിഖുറിനെ പ്രകോപിപ്പിച്ചത്.
ക്യാച്ച് എടുത്ത ശേഷം താനുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടായിരുന്ന നാസുമിന് നേരെ മുഷ്ഫിഖുര്‍ നീങ്ങുകയായിരുന്നു. സഹതാരത്തെ തല്ലാനോങ്ങിയ മുഷ്ഫിഖുറിനെ മറ്റുള്ളവർ ചേര്‍ന്നാണു സമാധാനിപ്പിച്ചത്.