വളാഞ്ചേരി: വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ പ്രവാസികളുടെ ക്വാറന്റൈൻ ചിലവുകൾ മുസ്‌ലിം ലീഗ് ഏറ്റെടുക്കുമെന്ന് മുസ്‌ലിം ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി വ്യക്തമാക്കി. പ്രവാസികളോട് കൂടുതൽ ചേർന്ന് നിൽക്കേണ്ട സമയമാണിത്. അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഈ നാടിനും ഇവിടുത്തെ സർക്കാറിനുമുണ്ട്. ആപത്ത് കാലത്തെ അവരെ കൈവിടുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണ്.
പിണറായി സർക്കാറിന്റെ പ്രവാസി വിരുദ്ധ നിലപാടുകളുടെ നീചമായ ഉദാഹരണമാണ് പ്രവാസികളുടെ ക്വാറന്റൈൻ ചിലവുകൾ അവർ തന്നെ വഹിക്കണമെന്ന് പറയുന്നതെന്ന് മുസ്‌ലിം ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പറഞ്ഞു. പ്രവാസികളോടുള്ള നന്ദി കേടാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രകടമാവുന്നത്. പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ സർക്കാർ കാണിക്കുന്ന വിമുഖത ഇപ്പോൾ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുസ്‌ലിം ലീഗ് കമ്മിറ്റി അഭ്യർത്ഥിച്ചു.
പ്രസിഡണ്ട് അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, ട്രഷറർ ടി കെ ആബിദലി, ഭാരവാഹികളായ സി അബ്ദുന്നാസർ, യു യൂസുഫ്, മൂർക്കത്ത് മുസ്‌തഫ, സി ദാവൂദ് മാസ്‌റ്റർ, നീറ്റുകാട്ടിൽ മുഹമ്മദലി കെ മുസ്‌തഫ മാസ്റ്റർ, പി പി ഷാഫി, ടി കെ സലീം എന്നിവർ സംബന്ധിച്ചു.