കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മുസ്ലീം ലീഗ്. കഴിഞ്ഞ തവണ മത്സരിച്ചതിനെക്കാള്‍ 10 സീറ്റുകള്‍ കൂടി വേണമെന്നാണ് ലീഗ് നിലപാട്. സീറ്റുകളുടെ പട്ടികയടക്കം കോണ്‍ഗ്രസിന് കൈമാറാനാണ് ലീഗിന്റെ തീരുമാനം.
കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലെ യുഡിഎഫിന്റെ പെര്‍ഫോമന്‍സ് കൂടി കണക്കിലെടുത്താണ് ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങുന്നത്.
വയനാട് കല്‍പ്പറ്റ, കണ്ണൂര്‍ കൂത്തുപറമ്പ്, കോഴിക്കോട് പേരാമ്പ്ര, പാലക്കാട് പട്ടാമ്പി, ഷോര്‍ണൂര്‍, കോട്ടയത്ത് പൂഞ്ഞാര്‍, ആലപ്പുഴയില്‍ കായംകുളം, കൊല്ലത്ത് ചടയമംഗലം, തിരുവവന്തപുരത്ത് വര്‍ക്കല, ചിറയിന്‍കീഴ് മണ്ഡലങ്ങളാണ് ലീഗ് പുതുതായി ചോദിക്കുന്നത്.
സംസ്ഥാനത്ത് ഒരു മുന്നണിയുടെയും പിന്‍ബലമില്ലാതെ മുസ്ലീംലീഗിന് 18 മണ്ഡലങ്ങളില്‍ വിജയിക്കാമെന്നാണ് അവരുടെ കണക്കുക്കൂട്ടല്‍. എന്നാല്‍ കോണ്‍ഗ്രസിനെ 21 മണ്ഡലങ്ങളില്‍ കൃത്യമായി തോല്‍പ്പിക്കാന്‍ ലീഗിന് കഴിയുമെന്നും ലീഗ് നേതൃത്വം കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു.
ഈ കണക്കുകള്‍ സൂചിപ്പിച്ചാണ് ലീഗ് നേതൃത്വം ഇത്തവണ ഭയകക്ഷി ചര്‍ച്ചകള്‍ക്ക് എത്തുന്നത്. ലീഗിന്റെ ഈ നിലപാടില്‍ അമ്പരന്നു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളടക്കം ലീഗ് ചോദിക്കുന്നത് സമ്മര്‍ദ്ദ തന്ത്രമാണോയെന്നും കോണ്‍ഗ്രസ് നേതൃത്വം സംശയിക്കുന്നുണ്ട്.
എന്നാല്‍ ലീഗിനെ കൃത്യമായി തടയാന്‍ ആരുമില്ലെന്ന പരാതിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്ളത്. കഴിഞ്ഞയിടെ തിരുവമ്പാടിയും പേരാമ്പ്രയും തമ്മില്‍ വച്ചുമാറാന്‍ ലീഗ്-പിജെ ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ ധാരണയായിരുന്നു.
കോണ്‍ഗ്രസ് നേതൃത്വം അറിയാതെയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തിയത്. ലീഗിന്റെ ഈ നിലപാടില്‍ കടുത്ത എതിര്‍പ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. എന്നാല്‍ ഉന്നത നേതാക്കള്‍ക്ക് ലീഗിനോട് മൃദു സമീപനമാണെന്ന പരാതി ഇപ്പോള്‍ പ്രവര്‍ത്തകര്‍ക്കുണ്ട്.
നേരത്തെ ലീഗ് നേതാക്കള്‍ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. മുസ്ലീം ലീഗിന്റെ സ്വാധീനമില്ലാതെ യുഡിഎഫിന് മുമ്പോട്ടുപോകാന്‍ കഴിയില്ലെന്ന കണക്കുകളാണ് അന്നു നേതാക്കള്‍ മുമ്പോട്ടുവച്ചത്.
ഇതിനുപിന്നാലെയാണ് മണ്ഡലങ്ങള്‍ കണ്ടെത്തി പുതിയ സമ്മര്‍ദ്ദം. അതിനിടെ അഞ്ചിലേറെ സീറ്റുകളില്‍ ലീഗുകൂടി നിര്‍ദേശിക്കുന്ന പൊതു സ്വതന്ത്രരെ നിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.