മുംബൈ: പൊലീസ് ഉദ്യോഗസ്ഥനെ ഉപയോഗിച്ച് പണപ്പിരിവ് നടത്തിയെന്ന ആരോപണത്തില്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചേക്കും. മുംബൈ മുന്‍ പൊലീസ് മേധാവ് പരംബീര്‍ സിങ് മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഭരണമുന്നണിയായ മഹാരാഷ്ട്ര വികാസ് അഘാടിയുടെ തിരക്കിട്ട യോഗങ്ങള്‍ മുംബൈയില്‍ ആരംഭിച്ചതോടയൊണ് ആഭ്യന്തര മന്ത്രിയുടെ രാജിയുടെ സൂചനകള്‍ ബലപ്പെട്ടത്. ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യമാണ് മഹാരാഷ്ട്ര വികാസ് അഘാടി.
ദേശ്മുഖിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും അദ്ദേഹത്തെ നീക്കണോ വേണ്ടയോ എന്നകാര്യം മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു. പൊലീസ് സേനയിൽ വളരെ മുതിർന്ന സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ വളരെ ആഴത്തിലുള്ള അന്വേഷണം തന്നെ ആവശ്യമാണെന്നും പവാർ കൂട്ടിച്ചേർത്തു.
പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട്, എല്ലാ മാസവും ബാറുകളിൽനിന്ന് 100 കോടി രൂപ പിരിക്കാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നതായാണ് മുൻ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ് ആരോപിച്ചത്.